കാത്ത് ലാബിന്റെ ഗാൻഡറി തകർത്തതുവഴി ഉണ്ടായത് 9,76,000 രൂപയുടെ നഷ്ടം
പരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ കാത്ത്‌ലാബ് നശിപ്പിച്ച സംഭവത്തിൽ വിദഗ്ദ്ധസംഘത്തിന്റെ പരിശോധനാ റിപ്പോർട്ട് ഉടൻ പൊലീസിന് കൈമാറുമെന്നാണ് സൂചന.കാത്ത്‌ലാബിന് കേടുപാടുകൾ സംഭവിച്ചത് ബാഹ്യസമ്മർദ്ദം കാരണമാണോയെന്നാണ് പരിശോധിക്കുന്നത്. അടുത്ത ദിവസം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുന്നത്.
തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിലെ സീനിയർ ഫിസിക്‌സ് സയന്റിഫിക് ഓഫിസർ റിനി തോമസിന്റെ നേതൃത്വത്തിലുള്ള ആറ് ഡിപ്പാർട്ട്‌മെന്റ് തലവന്മാർ അടങ്ങുന്ന അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഏഴരക്കോടിയോളം രൂപ ചെലവിൽ സ്ഥാപിച്ച യന്ത്രമാണ് ഇവിടെ കേടുവരുത്തിയത്. 9,76,000 രൂപയുടെ നഷ്ടം സ്ഥിരീകരിച്ചിട്ടുണ്ട്. യന്ത്രം കേടുവരുത്തിയ സംഭവത്തിൽ മെഡിക്കൽ കോളേജ് അന്വേഷണ കമ്മിഷനെ നിശ്ചയിച്ചിരുന്നു.കമ്മിഷന്റെ റിപ്പോർട്ട് നേരത്തെ പ്രിൻസിപ്പൽ ഡോ:കെ.അജയകുമാറിന് സമർപ്പിച്ചിരുന്നു. ഈ അന്വേഷണത്തിൽ കാത്ത് ലാബിന് കേടുപാടുകൾ കണ്ടെത്തിയെങ്കിലും പ്രതികളെക്കുറിച്ച് സൂചനയുണ്ടായിരുന്നില്ല. തുടരന്വേഷണം വേണമെന്ന കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പൊലീസിന് പരാതി നൽകിയത്.
കാത്ത് ലാബിനെതിരെ വ്യാജപ്രചാരണവും
ഹൃദയ പരിശോധനയ്ക്കും ശസ്ത്രക്രിയയ്ക്കും വേണ്ടി സ്ഥാപിച്ച അത്യാധുനിക കാത്ത് ലാബിന്റെ പുറം കവറിലെ ഗാൻഡറി ഭാഗമാണ് അടിച്ചു തകർത്തത്. . വലിയ ഭാരമുള്ള വസ്തു ഉപയോഗിച്ച് അടിച്ചാണ് ഇത് തകർത്തത്.എന്നാൽ ഇതിനു പിന്നിൽ ആരാണെന്ന് ഇപ്പോഴും തിരിച്ചറിഞ്ഞില്ല. സി.സി.ടി.വി ഉൾപ്പടെയുള്ള സംവിധാനങ്ങളുണ്ടായിട്ടും പ്രതികളെ കണ്ടെത്താനായില്ല. പരിയാരത്തെ കാർഡിയോളജി വിഭാഗത്തിൽ മൂന്ന് കാത്ത് ലാബ് പ്രവർത്തിക്കുന്നുണ്ട്. അമിത റേഡിയേഷനുണ്ടെന്ന് വ്യാജതെളിവുണ്ടാക്കി കാത്ത്ലാബ് അടച്ചുപൂട്ടാൻ നേരത്തെ തന്നെ ഉന്നതതല ഗൂഡാലോചന നടന്നിരുന്നു.
സർക്കാർ ഏറ്റെടുത്ത ശേഷമാണ് സ്ഥാപനത്തിനെതിരെ ഒരു വിഭാഗം ഗൂഢാലോചന തുടങ്ങിയത്. ആശുപത്രി വികസന സൊസൈറ്റി പർച്ചേസ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർക്കെതിരെയും ആരോപണങ്ങളുയർന്നിട്ടുണ്ട്. കാർഡിയോളജി, ഓർത്തോപീഡിക് വിഭാഗങ്ങളിലേക്കാവശ്യമായ സ്റ്റെന്റ്, ഇംപ്ളാന്റ് എന്നിവ വാങ്ങുമ്പോഴുള്ള കമ്മിഷൻ നഷ്ടമാകുന്നതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. നടപടികൾ കർശനമാക്കിയതോടെ ആശുപത്രി വികസന സമിതിയുടെ വരുമാനം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |