ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഷഹീൻബാദിൽ പ്രതിഷേധത്തെ തുടർന്ന് നിറുത്തിവച്ച കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഇന്നലെ തൊട്ടടുത്ത ന്യൂ ഫ്രണ്ട്സ് കോളനിയിലും മംഗോൾ പുരിയിലും തുടർന്നു. മംഗോൾപുരിയിൽ ഒഴിപ്പിക്കൽ നടപടി തടഞ്ഞ ആംആദ്‌മി എം.എൽ.എ മുകേഷ് അഹ്ളാവത്തിനെ പൊലീസ് അറസ്റ്റു ചെയ്‌തു. പൊലീസ് സന്നാഹത്തോടെ ബുൾഡോസർ ഉപയോഗിച്ച് റോഡ് അരുകിലെ കയ്യേറ്റങ്ങൾ പൊളിച്ചു നീക്കി.
റോഡ് കയ്യേറിയ ഭാഗങ്ങളിൽ നിന്ന് ആളുകൾ സ്വമേധയാ ഒഴിഞ്ഞതാണെന്നും ബുൾഡോസർ കൊണ്ടുവന്ന് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുകയാണെന്നും മുകേഷ് അഹ്ളാവത്ത് പറഞ്ഞു. കയ്യേറ്റം എവിടെയാണെന്ന് കാണിച്ചു തന്ന ശേഷം നടപടി തുടങ്ങിയാൽ മതിയെന്നും പറഞ്ഞ് അദ്ദേഹം അധികൃതരെ തടഞ്ഞു. തുടർന്നാണ് പൊലീസ് എം.എൽ.എയെ അറസ്റ്റു ചെയ്‌ത് നീക്കിയത്. കയ്യേറ്റം ഒഴിപ്പിക്കൽ സമാധാനപരമായി പുരോഗമിക്കുന്നതിനിടെയാണ് എം.എൽ.എ രംഗത്തെിയതെന്നും കരുതലെന്ന നിലയിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്‌തതാണെന്നും ഡി.സി.പി സമീർ ശർമ്മ പറഞ്ഞു.
അതിനിടെ ഒഴിപ്പിക്കൽ ഒരു സമുദായത്തെ ലക്ഷ്യമിട്ടാണെന്ന പ്രചാരണം സൗത്ത് മുനിസിപ്പൽ കോർപറേഷൻ ചെയർമാൻ രാജ്പാൽ സിംഗ് തള്ളി. റോഡിലെ അനധികൃത നിർമ്മാണങ്ങൾ നീക്കി ആംബുലൻസുകൾക്കും സ്‌കൂൾ ബസുകൾക്കും ഫയർ എൻജിനുകൾക്കും സുഗമ സഞ്ചാരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കയ്യേറ്റം ഒഴിപ്പിക്കൽ നിറുത്തിയ ഷഹീൻബാദിൽ നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
തിങ്കളാഴ്ച ഷഹീൻബാദിൽ ഒാഖ്‌ലയിലെ ആംആദ്മി പാർട്ടി എം.എൽ.എ അമാനത്തുള്ളാ ഖാന്റെ നേതൃത്വത്തിൽ ജനങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്ന് നിറുത്തിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |