കീവ് : യുക്രെയിനിൽ വീണ്ടും ശബ്ദത്തേക്കാൾ വേഗത്തിൽ കുതിക്കുന്ന ഹൈപ്പർസോണിക് മിസൈലുപയോഗിച്ച് ആക്രമണം നടത്തി റഷ്യ. പ്രാദേശിക സമയം, തിങ്കളാഴ്ച രാത്രി തെക്കൻ തുറമുഖ നഗരമായ ഒഡേസയിൽ റഷ്യയുടെ മൂന്ന് അത്യാധുനിക കിൻഷൽ ഹൈപ്പർസോണിക് മിസൈലുകളാണ് പതിച്ചത്. രണ്ട് ഹോട്ടലുകളും ഒരു ഷോപ്പിംഗ് മാളും ആക്രമണത്തിൽ തകർന്നു.
നേരത്തെ ഇവാനോ - ഫ്രാൻകിവ്സ്ക്, മൈക്കൊലൈവ് എന്നിവിടങ്ങളിൽ റഷ്യ കിൻഷൽ ഉപയോഗിച്ചതായി അറിവുണ്ട്. മണിക്കൂറിൽ 4,900 മുതൽ 12,350 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകുന്ന കിൻഷൽ യൂറോപ്യൻ റഡാറുകൾക്ക് എളുപ്പത്തിൽ പിടികൊടുക്കാത്ത തരം മിസൈലാണ്. ഒഡേസയിൽ നടന്ന ആക്രമണത്തിൽ ഒരാൾ മരിച്ചെന്ന റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
മൈക്കൊലൈവിൽ ഇന്നലെ റഷ്യൻ ആക്രമണത്തിൽ ഒരാൾ മരിച്ചു. 15 സിവിലിയൻമാർക്ക് പരിക്കേറ്റു. മാർച്ചിൽ ഇസിയം നഗരത്തിൽ തകർന്ന അഞ്ചുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് 44 മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ ഇനി 100 ഓളം സിവിലിയൻമാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു. റഷ്യയ്ക്ക് ഇതുവരെ 26,000 സൈനികരെ നഷ്ടമായെന്ന് യുക്രെയിൻ സേന ആരോപിച്ചു.
അതേ സമയം, റഷ്യയ്ക്ക് പകരമായി യു.എൻ മനുഷ്യാവകാശ സമിതിയിലേക്ക് ചെക് റിപ്പബ്ലിക്കിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ മാസമാണ് റഷ്യയെ മനുഷ്യാവകാശ സമിതിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബേർബോക്ക് യുക്രെയിനിൽ സന്ദർശനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |