കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് ക്രൈം ബ്രാഞ്ച്. അടുത്തിടെ ഇവർ നടത്തിയ ബാങ്ക് ഇടപാട് വിവരങ്ങളാണ് ശേഖരിക്കുന്നത്. കേസിൽ ഇരുപതോളംപേർ കൂറുമാറിയിരുന്നു. ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടന്നോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
കാവ്യയുടെ പേരിലുള്ള ബാങ്ക് ലോക്കർ ഇന്നലെ ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിച്ചതായി സൂചനയുണ്ട്. എറണാകുളം പനമ്പിള്ളിനഗർ ബാങ്ക് ശാഖയിലെ ഈ ലോക്കർ അവസാനം തുറന്നത് നടി ആക്രമിക്കപ്പെട്ട് ഒരു മാസത്തിന് ശേഷമാണ്. സംശയമുയർന്നതോടെയാണ് അന്വേഷണസംഘം ഇന്നലെ ബാങ്കിലെത്തിയത്. ലോക്കറിൽ നിന്ന് എന്താണ് ലഭിച്ചതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞദിവസം കാവ്യയെ നാലരമണിക്കൂർ ചോദ്യം ചെയ്തിരുന്നു. കേസിൽ ഗുരുതര ആരോപണവുമായി രംഗത്തുവന്ന ബാലചന്ദ്രകുമാറിനൊപ്പം കാവ്യയെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നത്. ആലുവയിലെ ദിലീപിന്റെ വീട്ടിൽ വച്ച് ചോദ്യം ചെയ്യേണ്ട സാഹചര്യം ഉടലെടുത്തതോടെ ഈ നീക്കം ഉപേക്ഷിക്കേണ്ടിവന്നു. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള സാദ്ധ്യത വീണ്ടും പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |