ഗാന്ധിനഗർ: എന്തുകൊണ്ടാണ് മോൾ ഡോക്ടറാകാൻ ആഗ്രഹിക്കുന്നത്?
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യത്തിന്റെ മറുപടി ഹൃദയസ്പർശിയായിരുന്നു.
'മരുന്നിന്റെ പാർശ്വഫലം മൂലം കാഴ്ച നഷ്ടമായ അച്ഛൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അടുത്തറിയാം. ഡോക്ടറായി പാവപ്പെട്ടവർക്ക് ശരിയായ ചികിത്സി നൽകണമെന്നാണ് ആഗ്രഹം' കണ്ണീരണിഞ്ഞുകൊണ്ടുള്ള പെൺകുട്ടിയുടെ വാക്കുകൾ കേട്ട് പ്രധാനമന്ത്രിയുടെ കണ്ണുകൾ നനഞ്ഞു. വാക്കുകൾ ഇടറി. ഗദ്ഗദം ഉള്ളിലൊതുക്കി പെൺകുട്ടിയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള എല്ലാ സഹായവും മോദി വാഗ്ദാനം ചെയ്തു.
ഗുജറാത്തിലെ സർക്കാർ ക്ഷേമപദ്ധതികളുടെ ഉപഭോക്താക്കളോട് വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കവെയാണ് മോദി വികാരാധീനനായത്.
കാഴ്ചപരിമിതിയുള്ള അയൂബ് പട്ടേലിന്റെ മകൾക്കാണ് മോദി രക്ഷാകരങ്ങൾ നീട്ടിയത്.
സൗദി അറേബ്യയിൽ ജോലി ചെയ്യവെ കണ്ണിലൊഴിച്ച മരുന്നിന്റെ പാർശ്വഫലമായാണ് അയൂബിന്റെ കാഴ്ച നഷ്ടമായത്. ഇതോടെ ജോലി പോയി.
'പെൺമക്കൾക്ക് വിദ്യാഭ്യാസം നൽകുന്നില്ലേ" എന്ന് മോദി അയൂബിനോടു ചോദിച്ചു.
തന്റെ മൂന്ന് പെൺമക്കളും സ്‌കൂളിൽ പോകുന്നുണ്ടെന്നും രണ്ടുപേർക്ക് സർക്കാരിന്റെ സ്‌കോളർഷിപ്പ് ലഭിക്കുന്നുണ്ടെന്നും അയൂബ് പറഞ്ഞു.
മൂത്തമകൾ 12ാം ക്ലാസിലാണെന്നും ഡോക്ടർ ആകണമെന്നാണ് അവളുടെ സ്വപ്നമെന്നും അയൂബ് കൂട്ടിച്ചേർത്തു. അപ്പോഴാണ് മോദി, എന്തുകൊണ്ടാണ് ഡോക്ടർ ആകാൻ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചത്. സംസാരിക്കുന്നതിനിടെ പെൺകുട്ടി കരയുന്നതും അതുകണ്ട് പ്രധാനമന്ത്രി കണ്ണീരടക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
അയൂബിന്റെ മകൾക്ക് ഡോക്ടറാകുന്നതിനുള്ള എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദ്ധാനം ചെയ്തു.
സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം മൂലം അവ കടലാസിൽ തന്നെ ഒതുങ്ങുകയോ അല്ലെങ്കിൽ അർഹതയില്ലാത്ത ആളുകൾ പ്രയോജനപ്പെടുത്തുകയോ ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പരിപാടിയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |