ന്യൂഡൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് ചെലവുകൾ 90 ശതമാനം വരെ കുറയ്ക്കുമെന്ന് യു എ ഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. യു എ ഇ സമഗ്ര സഹകരണ കരാറുകൾ വഴി 1,40,000 വിദഗ്ദ്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മിൽ ഫെബ്രുവരിയിൽ ഒപ്പിട്ട സമഗ്ര സഹകരണ വാണിജ്യ കരാറിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയ്ക്ക് വൻ ഇളവുകൾ നൽകുന്നത്. യു എ ഇ സമഗ്ര സഹകരണ കരാർ ഒപ്പിടുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഇതിന്റെ കാരണം ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന തന്ത്രപ്രധാനമായ സഹകരണമാണെന്നാണ് വിലയിരുത്തുന്നത്. ഈവർഷം സമാനമായ എട്ട് കരാറുകൾ കൂടി ഒപ്പിടുമെന്ന് മന്ത്രി പറഞ്ഞു.
ഏവിയേഷൻ, പരിസ്ഥിതി, ലൊജിസ്റ്റിക്‌സ്, നിർമാണം, ഡിജിറ്റൽ വ്യാപാരം എന്നീ മേഖലയിൽ കൂടുതൽ മുന്നേറ്റത്തിന് ഈ കരാർ വഴി തുറക്കും. കൂടാതെ ബിസിനസ് സേവനം, അക്കൗണ്ടിങ്, റിയൽ എസ്റ്റേറ്റ്, ടൂറിസം, പരസ്യം തുടങ്ങിയ 11 മേഖലകൾക്കും, 100 ഉപമേഖലകൾക്കും കരാറിന്റെ ഗുണഫലം ലഭിക്കും.
ഇറക്കുമതിയിൽ അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പരസ്പരം ഒഴിവാക്കാനുള്ള കരാർ ഈ മാസം ആദ്യം മുതൽ നിലവിൽ വന്നിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ എണ്ണയിതര ഇടപാടുകൾ വർഷം 100 ബില്യൺ ഡോളറിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇത് അടുത്ത വർഷത്തോടെ സാദ്ധ്യമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഇരു രാജ്യങ്ങളും തമ്മിലെ എണ്ണയിതര വാണിജ്യം 45 ബില്യൺ ഡോളറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |