കാസർകോട്; നഗരത്തിലെ ജ്വല്ലറിയിലെത്തിയ യുവാവ് ഒന്നര പവൻ സ്വർണവുമായി സ്ഥലംവിട്ടു. മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാവ് പൊലീസ് പിടിയിലാവുകയും ചെയ്തു. ഇടുക്കി തൊടുപുഴ സ്വദേശിയായ ജോബി ജോർജിനെ(40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയോടെ കാസർകോട് താലൂക്ക് ഓഫീസിന് മുന്നിൽ ടി.എച്ച് ദിനേശിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രഗിരി ജ്വല്ലറിയിൽ നിന്നാണ് ജോബിജോർജ് സ്വർണമാല കൈക്കലാക്കിയത്. സ്വർണം ആവശ്യപ്പെട്ടാണ് ജോബി ജ്വല്ലറിയിലെത്തിയത്. ഇതിനിടെ ഇയാൾ സമർത്ഥമായി സ്വർണമാല കൈക്കലാക്കി മുങ്ങുകയായിരുന്നു. ജ്വല്ലറി ഉടമ പരിശോധിച്ചപ്പോഴാണ് ഒന്നര പവന്റെ മാല കാണാനില്ലെന്ന് വ്യക്തമായത്. സി.സി.ടി.വി പരിശോധിച്ചപ്പോൾ ഒരാൾ സ്വർണമാല മോഷ്ടിക്കുന്ന ദൃശ്യം കണ്ടെത്തി. ഉടമ ഉടൻ തന്നെ കാസർകോട് പൊലീസിൽ വിവരമറിയിച്ചു. സി.ഐ പി. അജിത്കുമാർ, എസ്.ഐ എം.വി വിഷ്ണുപ്രസാദ്, പൊലീസ് ഉദ്യോഗസ്ഥരായ കെ.ടി അനിൽ, അജിത്, രതീഷ് എന്നിവർ ജ്വല്ലറിയിലെത്തി സി.സി.ടി.വി ദൃശ്യം പരിശോധിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു. ഇതിനിടെ ജോബിജോർജ് കാഞ്ഞങ്ങാട്ടെത്തി മുത്തൂസ് ജ്വല്ലറിയിൽ 54,500 രൂപയ്ക്ക് സ്വർണം വിൽപ്പന നടത്തിയതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് ജോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |