മോസ്കോ : സൈനിക നിഷ്പക്ഷ നിലപാട് ഉപേക്ഷിച്ച് നാറ്റോയിൽ ചേരാനുള്ള ഫിൻലൻഡിന്റെ തീരുമാനം തെറ്റായി ഭവിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. നിലവിൽ ഫിൻലൻഡിന് സുരക്ഷാ ഭീഷണികളില്ലെന്നും എന്നാൽ, വിദേശനയ നിലപാടിൽ ഉണ്ടായേക്കാവുന്ന മാറ്റം റഷ്യയുടെയും ഫിൻലൻഡിന്റെയും ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും പുട്ടിൻ വ്യക്തമാക്കി. നാറ്റോയിൽ ചേരാനുള്ള അപേക്ഷ ഉടൻ നൽകാനൊരുങ്ങുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ ഫിൻലൻഡ് വ്യക്തമാക്കിയിരുന്നു.
നാറ്റോ അംഗത്വം സംബന്ധിച്ച് ഫിന്നിഷ് പ്രസിഡന്റ് സോലി നിനിസ്റ്റോ നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുട്ടിന്റെ പ്രതികരണം. അതേ സമയം, ഫിൻലൻഡിലേക്കുള്ള വൈദ്യുത വിതരണം റഷ്യ നിറുത്തിവച്ചെന്ന് ഫിൻലൻഡ് ആരോപിച്ചു. ഫിൻലൻഡിലേക്ക് വിതരണം ചെയ്ത വൈദ്യുതിയുടെ പണം ലഭിച്ചില്ലെന്ന് കാട്ടി റഷ്യൻ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ആർ.എ.ഒ നോർഡിക് കമ്പനിയുടേതാണ് നടപടി. അതേ സമയം, ഫിൻലൻഡിന്റെയും സ്വീഡന്റെയും നാറ്റോ പ്രവേശനത്തിൽ അംഗരാജ്യമായ തുർക്കി എതിർപ്പ് പ്രകടിപ്പിച്ചു.
നാറ്റോ സാമീപ്യം തങ്ങളുടെ അതിർത്തികളിലേക്ക് അടുത്താൽ തിരിച്ച് പ്രതികരിക്കുമെന്ന് റഷ്യൻ ഉപവിദേശകാര്യ മന്ത്രി അലക്സാണ്ടർ ഗ്രൂഷ്‌കോ പറഞ്ഞു. റഷ്യയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമം പരാജയപ്പെടുമെന്ന് പറഞ്ഞ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് ചൈന, ഇന്ത്യ, അൾജീരിയ, ഗൾഫ് രാജ്യങ്ങൾ എന്നിവരുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
ജി 7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്നലെ ജർമ്മനിയിലെ ഷ്‌ലെസ്‌വിഗ് - ഹോൽസ്റ്റെയ്നിൽ ചേർന്നു. റഷ്യയ്ക്കെതിരെയുള്ള ഉപരോധങ്ങളെ വിലകുറച്ച് കാണരുതെന്നും റഷ്യയെ പിന്തുണയ്ക്കാൻ പാടില്ലെന്നും ജി 7 ചൈനയോട് ആവശ്യപ്പെട്ടു. ഫിൻലൻഡിന്റെയും സ്വീഡന്റെയും നാറ്റോ പ്രവേശന നടപടികൾ വേഗത്തിലാക്കണമെന്ന് കാനഡ യോഗത്തിൽ ആവശ്യപ്പെട്ടു.
അതേ സമയം, യുക്രെയിനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർക്കീവിൽ നിന്ന് റഷ്യൻ സേന പിന്മാറുന്നതായി യുക്രെയിൻ പറഞ്ഞു. ഡൊണെസ്കിൽ ഇന്നലെ റഷ്യൻ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |