രാജ്യത്തെ കൊവിഡ് മരണം 40 ആയി
പ്യോങ്യാംഗ് : ഉത്തര കൊറിയയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. മൂന്നു ദിവസത്തിനിടെ രാജ്യത്ത് 8,20,620 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം.എന്നാൽ രോഗത്തെ കൊവിഡ് എന്നതിന് പകരം 'പനി ' എന്നാണ് ഉത്തരകൊറിയൻ മാദ്ധ്യമങ്ങളും സർക്കാരും വിശേഷിപ്പിക്കുന്നത്. അതേ സമയം ഞായറാഴ്ച പനി ബാധിച്ച് 15 പേർ കൂടി മരിച്ചതോടെ മൂന്നു ദിവസത്തിനിടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി. 3,24,550 പേർ നിലവിൽ കൊവിഡ് ബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നാണ് വിവരം.
രണ്ട് വർഷത്തിനിടയിൽ ഒരു കൊവിഡ് കേസുപോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നായിരുന്നു ഉത്തരകൊറിയയുടെ വാദം. രാജ്യത്തെ ആദ്യ കൊവിഡ് കേസ് വ്യാഴാഴ്ചയാണ് ഔദ്യോഗികമായി സർക്കാർ സ്ഥിരീകരിച്ചത്. കൊവിഡ് വകഭേദമായ ഒമിക്രോൺ രാജ്യ തലസ്ഥാനമായ പ്യോങ്യാങ്ങിലായിരുന്നു സ്ഥിരീകരിച്ചത്. അതേ സമയം
കൊവിഡ് കേസുകൾ ഉയരുന്നത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെയും സർക്കാർ ഉദ്യോഗസ്ഥരുടേയും കഴിവില്ലായ്മയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും വൈറസിന്റെ വ്യാപനം നേരിടാൻ സമഗ്രമായ പോരാട്ടം ആവശ്യമാണെന്നും കിം കൂട്ടിച്ചേർത്തു. വ്യാപക കൊവിഡ് പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങൾ രാജ്യത്തില്ലെന്നാണ് വിലയിരുത്തൽ. അതീവ ദുർബല ആരോഗ്യസംവിധാനമാണ് ഉത്തര കൊറിയയിൽ നിലവിലുള്ളത്. നേരത്തെ ചൈനയിൽ നിന്നും ലോകാരോഗ്യ സംഘടനയുടെ കൊവാക്സ് പദ്ധതിയിൽ നിന്നുമുള്ള വാക്സിൻ ഉത്തര കൊറിയ നിരസിച്ചിരുന്നു. ചൈനയും ദക്ഷിണ കൊറിയയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും വിഷയത്തിൽ ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |