കൊച്ചി: സ്വകാര്യഭൂമിയിൽ സെമിത്തേരി നിർമ്മിക്കുന്നതിന് കളക്ടറുടെ അനുമതി വേണമെന്ന് ഹൈക്കോടതി. ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിൻമേൽ യുക്തിപരമായ നിയന്ത്രണം ഏർപ്പെടുത്താൻ ഭരണകൂടത്തിനു കഴിയുമെന്നും കോടതി വിലയിരുത്തി.
തൃശൂർ മുരിയാട് വില്ലേജിലെ 27 സെന്റ് സ്ഥലത്ത് വീടും, കുടുംബാംഗങ്ങൾക്കായി സെമിത്തേരിയും നിർമ്മിക്കുന്നതിനെതിരെ പഞ്ചായത്ത് നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിമുക്തഭടൻ മാത്യു സമർപ്പിച്ച ഹർജി ജസ്റ്റിസ് ഷാജി പി.ചാലി തള്ളി.
ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശപ്രകാരം സ്വന്തം ഭൂമിയിൽ സെമിത്തേരി നിർമ്മിക്കാമെന്നായിരുന്നു മാത്യുവിന്റെ വാദം.
കേരള പഞ്ചായത്ത് രാജ് ആക്ടും കേരള പഞ്ചായത്ത് രാജ് ബറിയൽ ആൻഡ് ബേണിംഗ് ഗ്രൗണ്ട്സ് റൂളും പ്രകാരം സ്വകാര്യ സെമിത്തേരിക്ക് ബന്ധപ്പെട്ടവരുടെ അനുമതി വേണം. ഹർജിക്കാരന് ഇത്തരം ഒരു അനുമതിയുമില്ലെന്ന് കോടതി വിലയിരുത്തി. സെമിത്തേരിക്കെതിരെ നാട്ടുകാർ പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |