കൊച്ചി: കെ-റെയിലിനായി കല്ലിടില്ലെന്നു പറഞ്ഞ് കൗശലപൂർവം വളഞ്ഞ വഴിയിലൂടെ സ്ഥലം ഏറ്റെടുക്കാനാണ് സർക്കാർ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജി.പി.എസ് സർവേയെയും യു.ഡി.എഫ് എതിർക്കും. കെ-റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടി വരും. അന്നേ സമരം പൂർണമാകും.
കെ.എസ്.ആർ.ടി.സിയെ പൂട്ടിച്ച് വരേണ്യവർഗത്തിനായി രണ്ട് ലക്ഷം കോടി രൂപയുടെ സിൽവർ ലൈൻ നടപ്പാക്കാനാണ് സർക്കാരിന്റെ നീക്കം. കെ.എസ്.ആർ.ടി.സി വിഷയവും യു.ഡി.എഫ് ഏറ്റെടുക്കും. പണമില്ലാത്തതിനാൽ ഒരു കാര്യവും നടത്താനാകാത്തുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം തൃക്കാക്കരയിലേക്കു വന്നത്.
സോഷ്യൽ എൻജിനിയറിംഗ് എന്ന ഓമനപ്പേരിൽ മന്ത്രിമാർ ആരുടെയൊക്കെ വീടുകളിലാണ് കയറിയിറങ്ങുന്നതെന്ന് ശ്രദ്ധിക്കണം. യു.ഡി.എഫ് നേതാക്കൾ മതവും ജാതിയും നോക്കിയല്ല വോട്ട് തേടി വീടുകളിൽ പോകുന്നത്.
സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതി ഏഴ് നിലയിൽ പൊട്ടി. ഭൂരിപക്ഷം പദ്ധതികളും നേരത്തെ തന്നെ പൂർത്തീകരിച്ച സ്കൂൾ കെട്ടിടങ്ങളും റോഡുകളുമായിരുന്നെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |