ബീജിംഗ് : മാർച്ചിൽ ദക്ഷിണ ചൈനയിലെ ഗ്വാംഗ്ഷി പ്രവിശ്യയിൽ വുഷൂവിലെ കുന്നിൻ പ്രദേശത്ത് 132 പേരുമായി ദ ചൈന ഈസ്‌റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 എം.യു 5735 വിമാനം തകർന്നുവീണ സംഭവം പൈലറ്റുമാർ മനഃപൂർവം വരുത്തിവച്ചതാണെന്ന് സൂചന.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ( ഫ്ലൈറ്റ് ഡേറ്റ റെക്കോഡർ ) പരിശോധനയിൽ ലഭിച്ച വിവരങ്ങളടിസ്ഥാനമാക്കിയാണ് നിഗമനം. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടിരുന്നു.
കോക്പിറ്റിലുണ്ടായിരുന്ന ആരോ മനഃപൂർവം വരുത്തിവച്ചതാണ് അപകടമെന്നാണ് ഫ്ലൈറ്റ് ഡേറ്റ റെക്കോഡുകളുടെ പരിശോധനയിൽ വ്യക്തമായത്. കോക്പിറ്റിൽ നിന്നുള്ള ഇൻപുട്ടാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഇത് പരിശോധിച്ച യു.എസിൽ നിന്നുള്ള വിദഗ്ദ്ധർ പറയുന്നു.
അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ വിമാനത്തിന്റെ ഫ്ലൈറ്റ് ഡേറ്റ റെക്കോഡറും കോക്ക്പിറ്റ് വോയിസ് റെക്കോഡറും വാഷിംഗ്ടണിലെ യു.എസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.
കുൻമിംഗിൽ നിന്ന് ഗ്വാംഗ്‌ഷൂവിലേക്ക് തിരിച്ച വിമാനം ഗ്വാംഗ്ഷിയിലെ വനമേഖലയ്ക്ക് മുകളിൽ അസാമാന്യ വേഗതയിൽ സഞ്ചരിക്കുകയും 29,100 അടി ഉയരത്തിൽ നിന്ന് പെട്ടന്ന് കുത്തനെ താഴേക്ക് പതിച്ച് തീപിടിക്കുകുമായിരുന്നു.
പ്രദേശത്ത് കാലാവസ്ഥ മോശമായിരുന്നില്ല. അപകടത്തിന് മുമ്പ് എയർ ട്രാഫിക് കൺട്രോളർമാരും സമീപത്തെ വിമാനങ്ങളും സന്ദേശങ്ങളയിച്ചെങ്കിലും തകർന്ന വിമാനത്തിലെ പൈലറ്റുമാർ പ്രതികരിച്ചിരുന്നില്ല. എന്നാൽ, തകർന്ന വിമാനത്തിലെ പൈലറ്റുമാർ പൂർണ ആരോഗ്യവാന്മാരായിരുന്നുവെന്നും സാമ്പത്തികമായോ കുടുംബരമായോ പ്രശ്നങ്ങൾ അവർ നേരിട്ടിരുന്നില്ലെന്നുമാണ് വിമാനക്കമ്പനി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |