ന്യൂഡൽഹി: പ്രമുഖ നേതാക്കൾ കൈയൊഴിഞ്ഞ് കോൺഗ്രസ് ഇതുവരെ കാണാത്ത വിഷമവൃത്തത്തിലൂടെ കടന്നുപോവുകയാണെങ്കിലും പ്രിയങ്കയ്ക്കും രാഹുലിനും അതൊന്നും ഒരു പ്രശ്നമേ അല്ല. ഇരുവരും ഇപ്പോൾ ലണ്ടനിലാണ്. അവിടത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് അവിടെയെത്തിയത്. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള വഴികൾ രൂപപ്പെടുത്തിയ ചിന്തൻ ശിബിരം സമാപിച്ച് ദിവസങ്ങൾക്കകം തന്നെ ഗുജറാത്തിൽ ബി ജെ പിയോടെ അല്പമെങ്കിലും പിടിച്ചുനിൽക്കാൻ കോൺഗ്രസിനെ സഹായിച്ചിരുന്ന ഹാർദിക് പട്ടേൽ പാർട്ടിവിട്ടു. ഈ അവസ്ഥയിൽ എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സംസ്ഥാന പാർട്ടിക്ക് ഒരു രൂപവുമില്ല. സംസ്ഥാനത്തെ മറ്റുചില കോൺഗ്രസ് നേതാക്കളെയും തങ്ങളുടെ പാളയത്തിൽ എത്തിക്കാനുളള നീക്കം ബി ജെ പി തുടരുകയാണെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് അതൊന്നും കാര്യമാക്കാതെ പാർട്ടിയുടെ പ്രധാന നേതാക്കൾ രണ്ടും ലണ്ടനിലേക്ക് വിമാനം കയറിയത്.
ചിന്തൻ ശിബിരത്തിന് തൊട്ടുമുമ്പ് രാഹുൽ ഗാന്ധിയെ നേപ്പാളിലെ നൈറ്റ് ക്ളബിൽ കണ്ടത് ബി ജെ പി വൻ വൻ വിവാദമാക്കിയിരുന്നു. സ്ത്രീ സുഹൃത്തിനൊപ്പം രാഹുൽ നിൽക്കുന്ന വീഡിയോ അടക്കമാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് രാഹുൽ നേപ്പാളിൽ എത്തിയെന്നാണ് കോൺഗ്രസ് വിശദീകരണം നൽകിയത്.
ലണ്ടനിൽ ‘ഇന്ത്യ എഴുപത്തഞ്ചിൽ’ എന്ന വിഷയത്തിൽ കോർപ്പസ് ക്രിസ്റ്റി കോളേജിലെ ഡോ. ശ്രുതി കപിലയുമായി രാഹുൽ സംവദിക്കും. വിദ്യാർത്ഥികളടങ്ങുന്ന സദസുമായും ആധുനിക ഇന്ത്യയുടെ ആശയങ്ങൾ രാഹുൽ പങ്കുവയ്ക്കും. മൂന്നുദിവസത്തെ പരിപാടിയാണ് ലണ്ടനിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷം ആദ്യമായാണ് രാഹുൽ ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രിയങ്കാഗാന്ധി നേരത്തേത്തന്നെ ലണ്ടനിൽ എത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |