പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലെ രണ്ടു പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി കെണിവച്ച മുട്ടിക്കുളങ്ങര വാർക്കാട് തോട്ടക്കര വീട്ടിൽ സുരേഷിനെ (49) ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടുപന്നിയെ പിടിക്കാനായി വീട്ടുപറമ്പിൽ ഒരുക്കിയ വൈദ്യുതിക്കെണിയിൽ, മീൻ പിടിക്കാൻ പോയ പൊലീസുകാർ കുടുങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കാട്ടുപന്നിയെ വൈദ്യുതി കെണിവച്ച് പിടിച്ചതിന് സുരേഷിനെതിരെ നേരത്തെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.
കെ.എ.പി ക്യാമ്പിലെ ഹവിൽദാർമാരായ എലവഞ്ചേരി കുളമ്പളക്കോട് കുഞ്ഞുവീട്ടിൽ മാരിമുത്തുചെട്ടിയാരുടെ മകൻ അശോക് കുമാർ (35), തരൂർ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടിൽ പരേതനായ കെ.സി. മാങ്ങോടന്റെ മകൻ എം. മോഹൻദാസ് (36) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ ക്യാമ്പിന് പിറകിലെ വയലിൽ മരിച്ച നിലയിൽ കണ്ടത്. പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം ഷോക്കേറ്റതാണെന്ന് തെളിഞ്ഞു.
രണ്ട് മൃതദേഹങ്ങളും തമ്മിൽ 60 മീറ്ററോളം അകലമുണ്ടായിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് പന്നിയെ പിടികൂടാനായി വീടിന് സമീപമുള്ള വാഴത്തോട്ടത്തിൽ സുരേഷ് വൈദ്യുതി കെണി സ്ഥാപിച്ചത്. പുലർച്ചെ ഒന്നരയോടെ പന്നി കുടുങ്ങിയതായി സംശയിച്ച് നോക്കാനെത്തിയപ്പോഴാണ് രണ്ടുപേരെ മരിച്ചനിലയിൽ കണ്ടത്. വൈദ്യുതി ലൈൻ ഓഫ് ചെയ്തശേഷം ഒരാളെ എടുത്ത് വാഴത്തോട്ടത്തിനോട് ചേർന്നുള്ള മറ്റൊരാളുടെ വയലിൽ കൊണ്ടിട്ടു. ഭാരക്കൂടുതൽ ആയതിനാൽ മോഹൻദാസിനെ ഒറ്റചക്രമുള്ള ഇരുമ്പ് കൈവണ്ടിയിലാക്കി വയലിൽ മറ്റൊരിടത്തും കൊണ്ടിട്ടെന്ന് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.
വൈദ്യുതി കെണിയിലേക്ക് കണക്ഷൻ നൽകാൻ വലിച്ചതെന്ന് കരുതുന്ന വയർ വീടിനോട് ചേർന്നുള്ള വിറകുപുരയായി ഉപയോഗിക്കുന്ന പഴയതൊഴുത്തിൽ നിന്നു കണ്ടെത്തി. മൃതദേഹം വയലിലൂടെ കൊണ്ടുപോകാൻ ഉപയോഗിച്ച ഒരുചക്രമുള്ള ഉന്തുവണ്ടിയിലും ഫോറൻസിക് വിഭാഗം തെളിവെടുപ്പ് നടത്തി. വൈദ്യുത കെണി ഒരുക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിചുരുളുകളും കണ്ടെടുത്തിട്ടുണ്ട്.
ഹേമാംബിക നഗർ ഇൻസ്‌പെക്ടർ എ.സി.വിപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുരേഷിനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 304 വകുപ്പുപ്രകാരമാണ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |