മിനികഥ
എം.വി ഹരീന്ദ്രനാഥ്
എന്നെ അറിയോ ? " അന്നത്തെ ജോലിയും കഴിഞ്ഞ് വൈകിട്ട് തിരക്ക് പിടിച്ച കോഴിക്കോട് മിഠായിത്തെരുവിലൂടെ നടന്ന് വരവെ ചിരിക്കുന്ന മുഖവുമായി 13 -14 വയസുകാരൻ സുധീർബാബുവിന്റ മുന്നിൽ വന്നു ചോദിച്ചു.അയാൾ പയ്യനെ സൂക്ഷിച്ചു നോക്കി. ജീൻസും നീല ടീ ഷർട്ടുമാണ് വേഷം. വെളുത്ത് തുടുത്ത മുഖം.
പൊടി മീശ വന്നു തുടങ്ങിയിട്ടുണ്ട്.
'വടക്കെ വീട്ടിൽ ദിവാകരന്റെ മകനാണോ ? " ചിരിച്ചുകൊണ്ട് അയാൾ ചോദിച്ചു.
'അല്ല." പയ്യൻ പറഞ്ഞു.
'നല്ല പരിചയം തോന്നുന്നുണ്ട് . പക്ഷെ ആളെ മനസിലായില്ല "
'ഞാൻ ദീപക് .ഇങ്ങളെന്റെ അച്ഛനാണ്."
പയ്യന്റെ മറുപടി കേട്ടതോടെ അയാളൊന്ന് അന്ധാളിച്ച് പോയി. ആരോ പിറകിൽ നിന്ന് തലയ്ക്ക് അടിച്ചത് പോലെ ഒരു തോന്നൽ. ആറേഴ് വർഷം മുമ്പ് വീട് വിട്ടിറങ്ങിപ്പോന്ന ചിന്തകളിലേക്ക് ഒരു നിമിഷം വഴുതി വീഴുകയായിരുന്നു. വീട് വിട്ടിറങ്ങി എന്ന് പറയുന്നതല്ല ശരി. ഏതാനും ഡ്രസ്സുകളുമായി വീട്ടിൽ നിന്ന് ആട്ടിയിറക്കി എന്ന് പറയുന്നതാവും ശരി. അന്ന് ഏഴ് വയസ് മാത്രം പ്രായമുളള ദീപക് വീട്ടിൽ എന്താണ് നടക്കുന്നതെന്ന് അറിയാതെ ,കലികൊണ്ട് ഉറഞ്ഞുതുള്ളുന്ന ഭാര്യയുടെ പിന്നിൽ നിൽക്കുകയായിരുന്നു. ഭാര്യയും മൂത്ത മകളുമായിരുന്നു സംഹാര രൂപത്തിൽ.
ഭാര്യ വലിച്ചെറിഞ്ഞ ഏതാനും ജോഡി ഡ്രസ്സുള്ള ബാഗുമായി നേരെ പോയത് അപർണയുടെ അടുത്തായിരുന്നു. അവൾ സ്വീകരിക്കുമോയെന്ന് ഭയം ഉണ്ടായിരുന്നു. ഭർത്താവ് മരിച്ച് രണ്ട് കുട്ടികളുമായി കഴിയുന്ന അപർണ സന്തോഷത്തോടെ സ്വീകരിച്ചു.ഇപ്പോൾ അപർണ ഭാര്യയാണെന്ന് പറയാമെങ്കിലും നിയമപരമായി ഭാര്യ അല്ല. കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്നു അവരുടെ ഭർത്താവ്. ആ പെൻഷൻകൊണ്ടാണ് ജീവിക്കുന്നത്. പുനർവിവാഹം ചെയ്താൽ പെൻഷൻ നഷ്ടപ്പെടുമോയെന്ന ഭയം അവർക്കുണ്ട്. മാത്രവുമല്ല താൻ വിവാഹ മോചനം നേടിയിട്ടില്ല. വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം ചെയ്താൽ ജയിലിൽ കിടക്കേണ്ടി വരും
വീട്ടിൽ എന്നും വഴക്കായിരുന്നു. ബി.കോം ബിരുദധാരിയായ താൻ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഭാര്യയാകട്ടെ സർക്കാർ സർവീസിലും.ഇതിന്റെ അഹന്ത അവൾക്ക് എന്നും ഉണ്ടായിരുന്നു. അവളുടെ ഇഷ്ടം പോലെ ജീവിക്കും. തോന്നിയ സമയത്ത് ഓഫീസിൽ നിന്ന് വരും. ഇതിനെപ്പറ്റി ചോദിച്ചാൽ അവൾ കലി തുള്ളും.
വീട്ടിൽ എത്തിയാൽ സ്വസ്ഥത ലഭിക്കാത്തതുകൊണ്ട് അയാൾ ജോലി കഴിഞ്ഞാൽ ബീച്ചിൽ പോയിരിക്കും. അപർണയും മക്കളും മിക്കവാറും ദിവസങ്ങളിൽ ബീച്ചിൽ വരും അങ്ങനെയാണ് അപർണയെ പരിചയപ്പെടുന്നത്. പരിചയം മറ്റൊരു രൂപത്തിലേക്ക് വഴിമാറി. ഭാര്യയും മകളും ബന്ധം അറിഞ്ഞു. പിന്മാറിയില്ലെങ്കിൽ കാൽ തല്ലിഒടിക്കുമെന്ന് ഭാര്യയുടെ സഹോദരൻ പറഞ്ഞു. എന്നിട്ടും അയാൾ പിന്മാറിയില്ല. ഒടുവിലാണ് വീട്ടിൽ നിന്ന് പുറത്താക്കിയത്.
'ഞാൻ പോട്ടെ.ഇനിയും എവിടെ വച്ചെങ്കിലും കാണാം" എന്ന് പറഞ്ഞുകൊണ്ട് അവൻ നടന്ന് നീങ്ങിയപ്പോഴാണ് സുധീർബാബു പകൽ സ്വപ്നത്തിൽ നിന്ന് ഉണർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |