കൊച്ചി: എറണാകുളം സരിതാ തിയേറ്ററിന് സമീപത്തെ വ്യവസായിയുടെ വീട് കുത്തിപ്പൊളിച്ച് പട്ടാപ്പകൽ നടന്ന വമ്പൻ കൊള്ളയടിക്ക് പിന്നിലെ അജ്ഞാതൻ പൊലീസിന്റെ കൈയെത്തും ദൂരത്ത്. കഴിഞ്ഞയാഴ്ച ഗുരുവായൂരിലെ സ്വർണ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്നത് ഇയാൾ തന്നെയെന്ന് ഏകദേശം ഉറപ്പായി.
ഇരുകേസുകളിലും പൊലീസ് ശേഖരിച്ച സി.സി ടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ഗുണമായത്. പ്രതി തൊപ്പിവയ്ക്കുന്ന രീതിയും ശരീരപ്രകൃതവും ഒരുപോലെ. രണ്ടിടത്തും ഉപയോഗിച്ച ഗ്ലൗസിനും സാമ്യമുണ്ട്. മുഖം വ്യക്തമല്ലാത്തത് അന്വേഷണത്തെ കുഴക്കുന്നുണ്ട്.
കൊച്ചിയിൽനിന്ന് 100 പവന്റെ സ്വർണ- വജ്രാഭരണങ്ങളാണ് കവർന്നത്. ഏകദേശം 90 ലക്ഷം രൂപ വിലമതിക്കും. ഉത്തരേന്ത്യൻ കവർച്ചാ സംഘമാണെന്നാണ് ആദ്യം കരുതിയിരുന്നത്. പട്ടാപ്പകൽ മറ്റൊരു വീട് കൊള്ളയടിച്ച ആമ സംഘത്തെയും സംശയിച്ചു. ഒടുവിലാണ് ദൃശ്യങ്ങൾ ലഭ്യമായത്.
ഒമ്പതിലൊന്ന്
കൊച്ചിയിൽ അരങ്ങേറിയ ഒമ്പത് കൊള്ളകളിൽ ആദ്യത്തേതായിരുന്നു ഇത്. ഏപ്രിൽ ഒന്നിനായിരുന്നു കവർച്ച. മറ്റ്എട്ട് കേസുകളിൽ കള്ളന്മാരെ കണ്ടെത്തിയിരുന്നു. എന്നാൽ ആദ്യകേസിൽ പ്രതിയെ പിടികൂടാത്തത് പൊലീസിന് കനത്ത ക്ഷീണമാണുണ്ടാക്കിയത്. ഈ മാസം 13ന് രാത്രിയാണ് ഗുരുവായൂരിനടുത്ത് തമ്പുരാൻപടിയിൽ കുരഞ്ഞിയൂർ കെ.വി. ബാലന്റെ വീട്ടിലെ കവർച്ച. വിരലടയാളമോ മറ്റു തെളിവുകളോ മോഷ്ടാവ് അവശേഷിപ്പിച്ചിട്ടില്ല. സി.സി ടിവി ദൃശ്യം മാത്രമാണ് ലഭിച്ചത്.
സമർത്ഥമായ
കൊള്ളയടി
കൊച്ചിയിലെ ഇരുനില വീടിന്റെ പുറത്തെ കോണിപ്പടികയറി മുകളിലെത്തിയ മോഷ്ടാവ് ഗ്ലാസ് ചില്ല് വിദഗ്ദ്ധമായി പൊട്ടിച്ചാണ് അകത്ത് പ്രവേശിച്ചത്. പിന്നീട് മുകളിലെ രണ്ട് മുറികളിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ കൊള്ളയടിച്ചു. ഗുരുവായൂരിലെ വ്യാപാരിയുടെ വീട്ടുമതിൽ ചാടിയെത്തിയ കള്ളൻ 8.15ന് സ്വർണവും പണവുമായി കടന്നുകളഞ്ഞു. ബാറുകളാക്കിയായിരുന്നു സ്വർണം അലമാരയിൽ സൂക്ഷിച്ചിരുന്നത്. അടുത്തുള്ള തിയേറ്ററിൽ സിനിമ കാണാൻ പോയ കുടുംബം തിരികെ എത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ പൊളിച്ചനിലയിൽ കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |