തിരുവനന്തപുരം: കോർപ്പറേറ്റ് പ്രീണനത്തിന്റെ ഭാഗമായി കേന്ദ്രം നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി കേരളം പിന്തുടരേണ്ടതില്ലെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. അതിനുള്ള പോരാട്ടം കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്) നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.ഒ.എഫ് 26-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക സുരക്ഷയും ജീവിത സുരക്ഷയും ഉറപ്പാക്കാൻ ജീവനക്കാർ പരിശ്രമിക്കണം. അതിലൂടെ സിവിൽ സർവീസിനെ ജനപക്ഷത്ത് ഉറപ്പിച്ചു നിറുത്തണമെന്നും കാനം നിർദ്ദേശിച്ചു. സുതാര്യവും അഴിമതിരഹിതവുമായ സിവിൽ സർവീസാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് കെ.എസ്.സജികുമാർ അദ്ധ്യക്ഷനായി.
ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ, കെ.ജി.ഒ.എഫ് സ്ഥാപക പ്രസിഡന്റ് ഹനീഫ റാവുത്തർ, സംസ്ഥാന പ്രസിഡന്റ് കെ.എസ്. സജികുമാർ, ജനറൽ സെക്രട്ടറി വി.എം. ഹാരിസ്, ട്രഷറർ എ.കെ. സിദ്ധാർത്ഥൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. സബിത, ഷിബിൻ ജെ.എസ് തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സ്വാഗതവും സെക്രട്ടേറിയറ്റ് അംഗം കെ.ജി. പ്രദീപ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |