ഇസ്ലാമബാദ്: ഇന്ധന വില കുറച്ചുകൊണ്ടുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. അമേരിക്കയുടെ സമ്മർദ്ദം വകവയ്ക്കാതെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനായാണ് ഇന്ത്യൻ സർക്കാർ കുറഞ്ഞ വിലയിൽ റഷ്യൻ എണ്ണ വാങ്ങിയതെന്നാണ് ഇമ്രാൻ പറഞ്ഞത്.
ഇന്ത്യ, അമേരിക്ക, ജപ്പാൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡിന്റെ ഭാഗമായിരുന്നിട്ട് പോലും അമേരിക്കയുടെ സമ്മർദ്ദം സഹിക്കുകയും, ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി ഇന്ത്യ കുറഞ്ഞ വിലയിൽ എണ്ണ വാങ്ങുകയും ചെയ്തുവെന്നുമാണ് ഇമ്രാൻ ട്വിറ്ററിൽ കുറിച്ചത്.
ഇന്ത്യയെ പുകഴ്ത്തുന്നതിനൊപ്പം തന്നെ തന്റെ ഭാഗം ന്യായീകരിക്കാനും ഇപ്പോഴത്തെ പാക് സർക്കാരിനെ വിമർശിക്കാനും ഇമ്രാൻ ഈ അവസരം വിനിയോഗിച്ചു. ഒരു വിദേശനയത്തിന്റെ സഹായത്തോടെ തന്റെ കീഴിലുണ്ടായിരുന്ന സർക്കാർ നേടിയെടുക്കാൻ ശ്രമിച്ചതും ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Despite being part of the Quad, India sustained pressure from the US and bought discounted Russian oil to provide relief to the masses. This is what our govt was working to achieve with the help of an independent foreign policy.
— Imran Khan (@ImranKhanPTI) May 21, 2022
1/2 pic.twitter.com/O7O8wFS8jn
പിന്നാലെ മറ്റൊരു ട്വീറ്റിലൂടെയാണ് ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ ഇമ്രാൻ വിമർശിച്ചത്. നിലവിലെ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ് പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ ഇത്രത്തോളം വഷളായതെന്നാണ് ഇമ്രാന്റെ പക്ഷം. തന്റെ രാജ്യം ഇപ്പോൾ തലയില്ലാത്ത കോഴിയെപ്പോലെയുള്ള സാമ്പത്തിക വ്യവസ്ഥയുമായി മൂക്കുകുത്തി താഴേയ്ക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനത്തിനുള്ള എക്സൈസ് തീരുവയിൽ പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറുരൂപയും കുറച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനം ഇന്നലെയാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പുതുക്കിയവില ഇന്നുരാവിലെ മുതൽ പ്രാബല്യത്തിൽ വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |