ന്യൂഡൽഹി: നഗരത്തിൽ അമ്മയെയും രണ്ട് പെൺമക്കളെയും ഫ്ളാറ്റിൽ വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ വസന്ത് വിഹാറിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഫ്ളാറ്റിൽ നിന്നും പൊലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. വസന്ത് വിഹാർ സ്വദേശിനി മഞ്ജു ശ്രീവാസ്‌തവ (55) മക്കളായ അൻഷിക, അങ്കു എന്നിവരാണ് മരിച്ചത്.
ഇവരുടെ വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്നും തുറക്കുന്നില്ലെന്നും ഇന്ന് രാവിലെ എട്ടരയോടെ പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ മുറിയിലെ കിടക്കയിൽ മൂവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫ്ളാറ്റിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് ഞെട്ടിക്കുന്നതായിരുന്നു. മുറിയിൽ കടക്കുന്നവർക്കുള്ള നിർദേശങ്ങളായിരുന്നു അതിൽ നൽകിയിരുന്നത്.
'മാരകമായ വാതകം. ഉള്ളിലെ കാർബൺ മോണോക്‌സൈഡ് കത്തുന്നതാണ്. ദയവായി ഫാൻ ഓൺ ചെയ്ത് ജനൽ തുറന്നിട്ട് മുറിയിൽ വായുസഞ്ചാരമുണ്ടാക്കുക. തീപ്പെട്ടിയോ മെഴുകുതിരിയോ കത്തിക്കരുത്.കർട്ടൻ നീക്കുമ്പോൾ ശ്രദ്ധിക്കുക. ശ്വസിക്കരുത്'- എന്നിങ്ങനെയായിരുന്നു ഇംഗ്ളീഷിൽ എഴുതിയ കുറിപ്പിലെ നിർദേശങ്ങൾ.
വീട്ടിലെ എല്ലാ വാതിലുകളും ജനലുകളും വായു പുറത്തുകടക്കാതിരിക്കാൻ പോളിത്തീൻ ഉപയോഗിച്ച് ഭദ്രമായി അടച്ചുപൂട്ടിയിരുന്നു. ഓൺലൈനിൽ ഓർഡർ ചെയ്താണ് ഇവ വരുത്തിയതെന്ന് കണ്ടെത്തി. പാചക വാതക സിലിണ്ടറും തുറന്നിട്ടിരുന്നു. കൽക്കരിയും മുറിയിൽ കത്തിച്ചുവച്ചിരുന്നു. കൽക്കരി തീയും വായുസഞ്ചാരമില്ലാത്തതും മുറിയിൽ വിഷാംശമുള്ള കാർബൺ മോണോക്സൈഡ് അടിഞ്ഞുകൂടുന്നതിന് കാരണമായെന്നും ഇതാകാം മൂവരുടെയും മരണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
മഞ്ജുവിന്റെ ഭർത്താവ് ഉമേഷ് ചന്ദ്ര ശ്രീവാസ്‌തവ കൊവിഡ് ബാധിച്ച് കഴിഞ്ഞ വർഷം മരിച്ചിരുന്നു. ഇതിനുശേഷം കുടുംബം അസ്വസ്ഥരായിരുന്നെന്ന് സമീപവാസികൾ പറയുന്നു. മഞ്ജുവിന് അടുത്തിടെ സുഖമില്ലാതാവുകയും കിടപ്പിലാവുകയും ചെയ്തിരുന്നു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |