കോഴിക്കോട്: സി.എച്ച്. മേൽപ്പാലം നവീകരണാർത്ഥം കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പ്രക്ഷോഭം ഏറ്റെടുത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി. സി.എച്ച് മേൽപ്പാലം പരിസരത്തെ കടകളടച്ചുകൊണ്ട് ഇന്നലെ കോർപറേഷൻ ഓഫീസിനുമുമ്പിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് വ്യാപാരികൾ പങ്കെടുത്തു.
1985ലാണ് ഫ്‌ളൈ ഓവറിനു താഴെ 69 കടകൾക്ക് കോർപറേഷൻ അംഗീകാരം നൽകിയത്. അക്കാലത്തെ ഏറ്റവും വലിയ തുക ഡെപ്പോസിറ്റായി വാങ്ങിയാണ് കടകൾ അനുവദിച്ചത്. മേൽപ്പാലത്തിന്റെ സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് കോർപറേഷൻ ഇപ്പോൾ നവീകരണത്തിന് തയാറാവുന്നത്. എന്നാൽ ഇതിനുതാഴെ വർഷങ്ങളായി കച്ചവടം നടത്തിവരുന്നവരുടെ ആവശ്യങ്ങളൊന്നും പരിഗണിക്കാതെ ഒഴിഞ്ഞുപോകാനുള്ള നോട്ടീസാണ് അധികാരികളിൽ നിന്നും കിട്ടിയതെന്ന് വ്യാപാരികൾ പറയുന്നു.
നവീകരണം കഴിഞ്ഞാൽ തൽ സ്ഥിതി തുടരുമെന്ന് അധികാരികൾ പറയുന്നുണ്ടെങ്കിലും രേഖാമൂലമുള്ള യാതൊരുറപ്പും കിട്ടാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്ന് വ്യാപാരി ഏകോപന സമിതി ജില്ലാ സെക്രട്ടറി വി.സുനിൽകുമാർ പറഞ്ഞു. വർഷങ്ങളായി കച്ചവടം നടത്തിയിടത്ത് നിന്ന് യാതൊരുറപ്പും നൽകാതെ ഒരു സുപ്രഭാതത്തിൽ ഒഴിഞ്ഞുപോകാൻ പറഞ്ഞാൽ ഇവർ എങ്ങോട്ടുപോകും. 69 കടകൾ എന്നുപറഞ്ഞാൽ 69 കുടുംബങ്ങളാണ്. അവർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മതിയായ ഉറപ്പുവേണം. അത് രേഖാ മൂലമാവണം. അതുമാത്രമാണ് ആവശ്യം. നവീകരണത്തിനെടുക്കുന്ന സമയത്ത് കടകൾ അടച്ചിടാൻ അവർ തയാറാണ്. പക്ഷെ നവീകരണം കഴിഞ്ഞാൽ അവിടെതന്നെ കടകൾ തുടർന്ന് പ്രവർത്തിക്കാനാവണം. അതിനായി ഏതറ്റംവരെ പോകാനും തയാറാണെന്ന് സുനിൽ കുമാർ വ്യക്തമാക്കി.
കോർപറേഷൻ ഓഫീസിനുമുമ്പിൽ നടന്ന ധർണ ജില്ലാപ്രസിഡന്റ് അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. കുടിയൊഴിപ്പിക്കപ്പെടുന്ന മുഴുവൻ വ്യാപാരികൾക്കും പുനരധിവാസ പാക്കേജ് ഉണ്ടാക്കാതെ സംഘടന പിറകോട്ടില്ലെന്ന് അബ്ദുൾ സലാം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി വി.സുനിൽകുമാർ, കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ബേബി കിഴക്കേഭാഗം, എ.വി.എം.കബീർ, എൻമോസ് ടി., മനാഫ് കാപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |