കൊച്ചി: കുട്ടികളെ രാഷ്ട്രീയപ്പാർട്ടികളുടെ റാലികളിൽ പങ്കെടുപ്പിക്കുന്നതും അവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്നതും നിരോധിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി. പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഇത് ചോദിച്ചത്.
ആലപ്പുഴയിൽ കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് റാലിയിൽ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടതിനെക്കുറിച്ചാണ് സിംഗിൾ ബെഞ്ച് പരാമർശിച്ചത്. കുട്ടികളെ റാലികളിൽ പങ്കെടുപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാണ്. ഈ കുട്ടികൾ വളർന്നു വരുമ്പോൾ ഇവരുടെ മനസ് എങ്ങനെയാണ് രൂപപ്പെട്ടിട്ടുണ്ടാവുക? അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പേരിൽ കുട്ടികളെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് അഭികാമ്യമാണോയെന്നു ചിന്തിക്കേണ്ടതുണ്ടെന്നും സിംഗിൾബെഞ്ച് പറഞ്ഞു.
മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിക്കിടെ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഐ.പി.സി 153 എ പ്രകാരം, മതസ്പർദ്ധയുണ്ടാക്കിയെന്ന കുറ്റം ചുമത്തിയാണ് കുട്ടിയെ പരിപാടിക്ക് എത്തിച്ചവർക്കെതിരെയും സംഘാടകർക്കെതിരെയും ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.
ശനിയാഴ്‌ച ആലപ്പുഴയിൽ നടന്ന റാലിയിൽ പ്രകോപന മുദ്രാവാക്യം വിളിച്ചെന്നു കാട്ടി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കേന്ദ്ര ഏജൻസികളും ഇതു സംബന്ധിച്ച് റിപ്പോർട്ടുകൾ തേടിയെന്നാണ് വിവരം.
10 വയസ് പോലുമിത്ത കുട്ടി യുവാവിന്റെ ചുമലിലിരുന്ന് മുദ്രാവാക്യം വിളിക്കുകയും മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് യഥാർത്ഥ ദൃശ്യങ്ങളാണെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിലുള്ളത്.
മുദ്രാവാക്യം വിളിച്ച കുട്ടിയേയും മാതാപിതാക്കളെയും പൊലീസ് തിരിച്ചറിഞ്ഞു. കുട്ടി വിളിച്ചത് സംഘടന നൽകിയ മുദ്രാവാക്യമല്ലെന്നാണ് പോപ്പുലർ ഫ്രണ്ട് നൽകുന്ന വിശദീകരണം.
സർക്കാരിനെതിരെ മെത്രാൻ സമിതി
എതിർക്കുന്നവരെ കൊന്നൊടുക്കുമെന്ന ഭീഷണിയുമായി നൂറുകണക്കിനുപേർ മുദ്രാവാക്യം ഏറ്റുവിളിച്ച അതീവഗുരുതരമായ വിഷയത്തിൽ നടപടി സ്വീകരിക്കാൻ സർക്കാർ മടിക്കുന്നതായി കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) ആരോപിച്ചു.
ആരോപണവിധേയമായ സംഘടനയുടെ പൊതുപരിപാടിക്കിടയിൽ കൊച്ചുകുട്ടി വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യങ്ങൾ കേരളം നടുക്കത്തോടെയാണ് കേട്ടത്. കേരളസമൂഹത്തിൽ തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യമുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന ചില സംഘടനകളെക്കുറിച്ച് ഹൈക്കോടതി പരാമർശിച്ചിട്ടും ശരിയായ ഇടപെടലിന് സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണ്.
'സമ്മേളനത്തിൽ വിളിക്കേണ്ട മുദ്രാവാക്യം നേരത്തേ നൽകിയിരുന്നു. ഇതാണ് പ്രകടനത്തിൽ ഉടനീളം വിളിച്ചത്. ജനലക്ഷങ്ങൾ പങ്കെടുത്ത പരിപാടിയിൽ സംഘടനാ പ്രവർത്തകരും അല്ലാത്തവരും പങ്കെടുത്തിരുന്നു. ചെറിയ ഒരു അപവാദത്തെ പർവതീകരിക്കുന്നതിനു പിന്നിൽ താത്പര്യങ്ങളുണ്ട്".
- സി.എ. റൗഫ്, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |