കേരളം എന്ന വിശ്വസനീയമായ ഒരു ബ്രാൻഡ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും, പിണറായി വിജയൻ എന്ന നിശ്ചയദാർഢ്യമാണ് ആ ബ്രാൻഡിന്റെ അംബാസിഡറെന്നും സംവിധായകൻ വി. എ ശ്രീകുമാർ. മുഖ്യമന്ത്രിയുടെ ജന്മദിനമായ ഇന്ന് ആശംസകൾ അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ശ്രീകുമാറിന്റെ അഭിപ്രായപ്രകടനം.
'കേരളം ഒന്നാം നമ്പരായ അനേകം നേട്ടങ്ങളുണ്ട്. ഇന്ത്യൻ വിപണിയും കടന്ന് ആഗോള യാത്ര ചെയ്യാൻ പോകുന്ന അനേകം ബ്രാൻഡുകളുടെ നാടാവുകയാണ് കേരളം. അതിൽ പല ബ്രാൻഡുകളുടെയും കമ്യൂണിക്കേഷൻ സ്ട്രാറ്റജിയിൽ പ്രവർത്തിക്കുമ്പോൾ തീർച്ചയായും ശ്രീ പിണറായി വിജയനെ സല്യൂട്ട് ചെയ്യാതിരിക്കാനാവില്ല. തൊഴിലാളി, മുതലാളി എന്ന ശത്രുതാപരമായ ദ്വന്ദ്വങ്ങളിൽ നിന്ന് പണവും അദ്ധ്വാനവും നിക്ഷേപിക്കുന്നവർ എന്ന സ്‌നേഹവും പരിഗണനയും പരസ്പരം നൽകുന്ന പുതിയ സംസ്‌ക്കാരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതാണ് നവകേരളം'-വി. എ ശ്രീകുമാർ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ഇന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ പിറന്നാളാണ്. അദ്ദേഹത്തിന്റെ ഈ പിറന്നാൾ ദിനത്തിൽ ഇതു പറയണം എന്നെനിക്ക് തോന്നി.
ബ്രാൻഡിങ്ങിലാണ് കഴിഞ്ഞ 30 വർഷമായി ഞാൻ പണിയെടുക്കുന്നത്. ആ അനുഭവത്തിൽ നിന്നു പറയട്ടെ, പ്രവാസി, ടൂറിസം എന്നിവയ്ക്കപ്പുറം കേരളത്തിന് മദ്യം, ലോട്ടറി എന്നിവയാണ് വരുമാനമാർഗ്ഗം എന്നതാണ് സത്യം. വിപണി എന്ന നിലയിലാണ് മൾട്ടി നാഷണൽ ബ്രാൻഡുകളടക്കം നമ്മെ ഏറെ പരിഗണിക്കുന്നത്. വാങ്ങൽശേഷി കൂടിയ ജനതയാണ് മലയാളി.
കേരളത്തിൽ നിന്ന് ബ്രാൻഡുകൾ ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ. കേരളത്തിലെ വലിയതോതിലുള്ള നിക്ഷേപം പാർപ്പിടങ്ങളിലും കെട്ടിടങ്ങളിലുമാണ് അധികവും. അതുമല്ലെങ്കിൽ റീട്ടയിൽ വിപണിയിൽ. കേരളത്തിൽ വേരുറപ്പിച്ച് പടർന്ന ബ്രാൻഡുകളിൽ ജ്വല്ലറികളും ബാങ്കുകളുമുണ്ട്. കേരളത്തിൽ നിന്ന് ബ്രാൻഡുകളും ഉൽപ്പന്നങ്ങളും ഉണ്ടാവുകയും അത് രാജ്യത്തും ലോകത്തും വ്യാപിക്കുക എന്നത് നടക്കാത്ത സ്വപ്നമൊന്നുമല്ല.
കേരളത്തിൽ ഫാക്ടറികൾ സ്ഥാപിക്കുന്നതും ഉൽപ്പാദനം നടത്തുന്നതും സുരക്ഷിതമല്ല എന്ന പ്രചാരണവും അതിനെ സഹായിക്കുന്ന വിധത്തിലുള്ള തടസങ്ങളും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. ഏതു മികച്ച ബ്രാൻഡുകൾ എടുത്താലും അവിടെ നയിക്കുന്ന നിരയിൽ മലയാളികളുണ്ട്. അവരുടെ ബുദ്ധിയോ ശേഷിയോ ഭാവനയോ ഈ നാട്ടിൽ സംരംഭങ്ങൾ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നതിന് അവസരങ്ങൾ കുറവായിരുന്നു. അഴിമതി, സമരങ്ങൾ, ചുവപ്പുനാട തുടങ്ങി കേരളത്തിന് എതിരെ പ്രചരിക്കപ്പെട്ട വിദ്വേഷങ്ങളുടെ മുന തേഞ്ഞു കഴിഞ്ഞു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നിരവധി ബ്രാൻഡുകളുമായി ബന്ധപ്പെട്ട് സർക്കാരുമായി സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. മാറ്റം വ്യക്തമാണ്. കേരളത്തിൽ ഏകജാലക സംവിധാനം നിലവിൽ വന്നിരിക്കുന്നു. പ്രൊജക്ടുകൾക്ക് തടസമുണ്ടാകാതിരിക്കാൻ നോഡൽ ഓഫീസർമാരെ നിയമിക്കുന്നു. നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നയാളെ പിഴിയുന്ന പ്രവണത ഇന്നില്ല. പിരിവു കൊടുത്തില്ലെങ്കിൽ, കൈക്കൂലി കൊടുത്തില്ലെങ്കിൽ കമ്പനി പൂട്ടിക്കുന്ന ഗുണ്ടായിസമില്ല.
കേരളം എന്ന വിശ്വസനീയമായ ഒരു ബ്രാൻഡ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പിണറായി വിജയൻ എന്ന നിശ്ചയദാർഢ്യമാണ് ആ ബ്രാൻഡിന്റെ അംബാസിഡർ. കേരളം നിക്ഷേപത്തിന് ഏറ്റവും സുരക്ഷിതമായ മണ്ണാകുന്നതിന് തുടർഭരണം വലിയ കാരണമാണ്. ബ്രാൻഡുകൾക്ക് ഉറപ്പുള്ള മണ്ണായി കേരളം മാറി. കേരളത്തിന് പുറത്ത് നിക്ഷേപം നടത്തിയ അനേകം മലയാളികളുണ്ട്. അവരിലധികവും കേരളത്തിൽ നിന്ന് പുതിയ ഉൽപ്പന്നങ്ങളും ബ്രാൻഡുകളും സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അനേകം സ്റ്റാർട്ടപ്പുകൾ സംഭവിക്കുന്നു.
കേരളം ഒന്നാം നമ്പരായ അനേകം നേട്ടങ്ങളുണ്ട്. ഇന്ത്യൻ വിപണിയും കടന്ന് ആഗോള യാത്ര ചെയ്യാൻ പോകുന്ന അനേകം ബ്രാൻഡുകളുടെ നാടാവുകയാണ് കേരളം. അതിൽ പല ബ്രാൻഡുകളുടെയും കമ്യൂണിക്കേഷൻ സ്ട്രാറ്റജിയിൽ പ്രവർത്തിക്കുമ്പോൾ തീർച്ചയായും ശ്രീ പിണറായി വിജയനെ സല്യൂട്ട് ചെയ്യാതിരിക്കാനാവില്ല. തൊഴിലാളി, മുതലാളി എന്ന ശത്രുതാപരമായ ദ്വന്ദ്വങ്ങളിൽ നിന്ന് പണവും അദ്ധ്വാനവും നിക്ഷേപിക്കുന്നവർ എന്ന സ്‌നേഹവും പരിഗണനയും പരസ്പരം നൽകുന്ന പുതിയ സംസ്‌ക്കാരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതാണ് നവകേരളം.
നവകേരളത്തിന്റെ നായകന് പിറന്നാൾ ആശംസകൾ'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |