കോഴിക്കോട്: നീക്കം ചെയ്യാനാവാതെ മാലിന്യക്കെട്ടുകൾ കുന്നുകൂടി നഗരം നാറുന്നു. മാലിന്യത്തിൽ നിന്നും ഭക്ഷണം തേടുന്ന തെരുവ് നായകളാണ് നഗരത്തിലെല്ലായിടത്തും. ഭീതി ജനകമാണ് ഹൈടെക് നഗരത്തിന്റെ സ്ഥിതി. ഞെളിയൻപറമ്പ് എക്കാലത്തും നഗരത്തിനും നഗരവാസികൾക്കും പേടി സ്വപ്‌നമായിരുന്നു. മാലിന്യ മലയായി ഒരു നാട് മാറിയപ്പോൾ അതിനെതിരായുയർന്ന സമരങ്ങൾക്കൊന്നും കൈയും കണക്കുമില്ല. ഇപ്പോൾ നഗരമാലിന്യങ്ങൾ അവിടേക്കൊഴുകുന്നില്ലെങ്കിലും പഴയ ദുരവസ്ഥയിൽ നിന്നും വലിയ മാറ്റമൊന്നുമില്ല.
ഒരു ഞെളിയൻ പറമ്പില്ലാതായപ്പോൾ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ഞെളിയൻപറമ്പാവുന്നതാണ് പുതിയ കാഴ്ച. ടൗൺഹാൾ റോഡ്, വെസ്റ്റ്ഹിൽ ബീച്ച് പരിസരം, നടക്കാവ്, കൊളത്തറ, മാവൂർ റോഡ് ശ്മശാനം പരിസരം, ഗോവിന്ദപുരം, തിരുവണ്ണൂർ, പന്നിയങ്കര, കല്ലായി ഭാഗങ്ങളിലെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്.
കോർപറേഷനിലെ 75 വാർഡുകളിൽ നിന്നായി ഹരിത കർമസേന പ്രവർത്തകർ ശേഖരിക്കുന്ന മാലിന്യങ്ങൾ ഞെളിയൻ പറമ്പിലെയും വെസ്റ്റ്ഹില്ലിലെയും പ്ലാന്റുകളിൽ സംസ്‌കരണം മുടങ്ങിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഞെളിയൻ പറമ്പിലെ പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് കോർപ്പറേഷൻ പുതിയ പ്രോജക്ടുമായി വന്നു. മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദനം. പദ്ധതി എവിടെയും എത്തിയില്ലെങ്കിലും പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം നിർത്തി. പിന്നെയുള്ളത് വെസ്റ്റ്ഹിൽ. അവിടെ നിറവിന്റെ സഹായത്തോടെ തുടങ്ങിയ മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടി. പകരം പുതിയ സംവിധാനം തുടങ്ങിയെങ്കിലും പ്ലാന്റിന് സംസ്‌കരണ ശേഷിയില്ല. വിവിധ ഭാഗങ്ങളിൽ നിന്നായി ലോറിയിൽ വലിയ വാടക നൽകി ഹരിത കർമ സേന പ്രവർത്തകർ അവിടേക്ക് മാലിന്യം കൊണ്ടുവന്നാൽ നിഷ്‌കരുണം കയറ്റി അയക്കുന്ന അവസ്ഥ. പുതുതായി നെല്ലിക്കോട് പ്ലാന്റ് തുടങ്ങാൻ പ്രവൃത്തി തുടങ്ങിയെങ്കിലും എന്ന് തീരുമെന്ന് ആർക്കും ഉത്തരമില്ല.
കോർപ്പറേഷനിലെ ഹരിത കർമസേനാ പ്രവർത്തകരുടെ മാലിന്യ സംഭരണ കേന്ദ്രമാണ് ടൗൺഹാൾ റോഡ്. റോഡിന് സമീപത്തെ പറമ്പിൽ സംഭരിച്ച് തുടങ്ങിയ മാലിന്യക്കെട്ടുകൾ ഇപ്പോൾ റോഡിലേക്കും നീങ്ങിയിരിക്കുന്നു. തിരക്കേറിയ റോഡിലേക്ക് മാലിന്യക്കെട്ടുകൾ നീങ്ങിയതോടെ വഴി നടക്കാൻ പോലുമാകാത്ത അവസ്ഥ. മഴ പെയ്തതോടെ മാലിന്യക്കെട്ടുകളിൽ നിന്ന് മലിന ജലം ഒലിച്ചിറങ്ങി റോഡിൽ നടക്കാൻ പോലുമാകാത്ത അവസ്ഥയാണിപ്പോൾ. പരിസരവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോൾ ഇതെങ്ങോട്ട് മാറ്റണമെന്നാണ് ഹരിത കർമസേന പ്രവർത്തകരുടെ ചോദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |