തിരുവനന്തപുരം: പരിശീലന പറക്കലിനിടെ, പരിശീലകൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിപ്പെട്ട പൈലറ്റ് ട്രെയിനി തന്റെ വിലപ്പെട്ട രേഖകൾ മോഷ്ടിച്ച കേസ് പേട്ട സി.ഐ ഒതുക്കിത്തീർത്തെന്ന് ആരോപിച്ചു. ഇതുൾപ്പെടെ താൻ നേരിട്ട പീഡനങ്ങൾ പെൺകുട്ടി വെളിപ്പെടുത്തി. തന്റെ പരാതിയിലെ വിവരങ്ങൾ സഹപാഠികൾ ക്ലാസിൽ ഉറക്കെ വായിച്ച് അപമാനിച്ചെന്നും പെൺകുട്ടി പറഞ്ഞു.
തന്റെ സ്റ്റുഡന്റ് പൈലറ്റ് ലൈസൻസും എഫ്.ആർ.ടി.ഒ.എൽ ലൈസൻസും മെഡിക്കൽ രേഖകളും ഒന്നരപവന്റെ മാലയും മോഷണംപോയ സംഭവത്തിലാണ് പേട്ട പൊലീസിൽ പരാതി നൽകിയത്. എന്നാൽ, സഹപാഠിയാണ് ഇവ മോഷ്ടിച്ചതെന്നും പരിശീലകൻ പറിഞ്ഞിട്ടാണ് ഇത് ചെയ്തതെന്നും വെളിപ്പെട്ടു. എന്നാൽ കേസ് പരിഹരിക്കുന്നതിനായി അക്കാഡമിയിലേക്ക് അയച്ചു എന്നാണ് സി.ഐ പറഞ്ഞത്. മോഷണക്കേസ് സ്റ്റേഷനിലല്ലേ പരിഹരിക്കേണ്ടതെന്നും സ്ഥാപനത്തിലേക്ക് വിട്ടത് എന്തിനാണെന്നും ചോദിച്ചപ്പോൾ, ഇത് അവിടെ തീർക്കണമെന്നും ഈ കേസിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു സി.ഐയുടെ മറുപടിയെന്നും പെൺകുട്ടി പറഞ്ഞു.
ജനുവരി ഒന്നിനാണ് ചീഫ് ഫ്ളൈയിംഗ് ഇൻസ്ട്രക്ടർ കെ.ടി.രാജേന്ദ്രൻ പഠനത്തിന്റെ ഭാഗമായ പറക്കലിനിടയിൽ വിമാനത്തിന്റെ കോക്ക്പിറ്റിൽ വച്ച് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. എന്നാൽ, പരിശീലകനെതിരെ രേഖാമൂലം പരാതി നൽകരുതെന്ന് അക്കാഡമി മാനേജ്മെന്റ് ആവശ്യപ്പെട്ടു. കോക്ക്പിറ്റിൽ സഹ അദ്ധ്യാപകനെ കൂടി ഉൾപ്പെടുത്താമെന്നും അറിയിച്ചു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പഠനം തുടരാൻ തീരുമാനിച്ചത്.
എന്നാൽ, ശരിയായ പരിശീലനം തരാൻ ചിലർ തയ്യാറായില്ല. പ്രതികാര നടപടികൾ തുടങ്ങി. നന്നായി വിമാനം പറത്തിയാലും, ആരോപണ വിധേയനായ പരിശീലകൻ സർട്ടിഫിക്കറ്റ് തരാതെ പൈലറ്റ് ആകാനാവില്ല. ക്ലാസിലെത്തുമ്പോൾ രണ്ടു സഹപാഠികൾ ഞാൻ പരാതിയിൽ എഴുതിക്കൊടുത്ത പീഡനങ്ങൾ ഉറക്കെ വായിച്ചു പരിഹസിച്ചു. അധികൃതരോടു പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. അക്കാഡമിയുടെ ആഭ്യന്തര അന്വേഷണസമിതി താൻ പറഞ്ഞ കാര്യങ്ങളല്ല രേഖപ്പെടുത്തിയത്. അക്കാഡമി സെക്രട്ടറിക്ക് പരാതി നൽകിയ ശേഷമാണ് നാടുവിട്ടത്. പരിശീലകൻ മോശമായി പെരുമാറിയതിന്റെ ഡിജിറ്റൽ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും പെൺകുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |