ദുവനേശ്വർ : തുടർച്ചയായ രണ്ടാം സീസണിലും ഇന്ത്യൻ വനിതാ ഫുട്ബാൾ ലീഗ് കിരീടം സ്വന്തമാക്കി ഗോകുലം കേരള എഫ്.സി. ഇന്നലെ നടന്ന അവസാന മത്സരത്തിൽ സേതു എഫ്.സിയെ 3-1ന് തോൽപ്പിച്ചാണ് ഗോകുലവനിതകൾ കിരീമണിഞ്ഞത്.
സീസണിലെ ഒറ്റക്കളിയിൽപോലും തോൽക്കാതെ തുടർച്ചയായി 11 വിജയങ്ങൾ നേടിയാണ് ഗോകുലം ചരിത്രമെഴുതിയത്.66 ഗോളുകളാണ് ഈ സീസണിൽ ഗോകുലം നേടിയത്. വഴങ്ങിയതാകട്ടെ നാലെണ്ണം മാത്രവും.
ഇത്തവണ പുരുഷ ഐ ലീഗ് കിരീടവും ഗോകുലം കേരളയാണ് സ്വന്തമാക്കിയത്. ഇതോടെ തുടർച്ചയായി രണ്ട് സീസണുകളിൽ പുരുഷ - വനിതാ ദേശീയ ഫുട്ബാൾ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്ളബായി ഗോകുലം ചരിത്രം കുറിച്ചു.
മത്സരത്തിൽ ഒരു സമനിലയെങ്കിലും വേണ്ടിയിരുന്ന ഗോകുലം ആധികാരികമായി ലീഗ് അവസാനിപ്പിച്ചാണ് കിരീടം വീണ്ടും കോഴിക്കോട്ടെത്തിച്ചിരിക്കുന്നത്. ലീഗിൽ കളിച്ച 11 മത്സരത്തിലും ഗോകുലം തോൽവി അറിഞ്ഞിട്ടില്ല. ആകെ നാലു ഗോളുകൾ മാത്രമേ ലീഗിൽ ഗോകുലം കേരള വഴങ്ങിയിട്ടുള്ളു. സമനില മോഹിച്ചിറങ്ങിയ ഗോകുലത്തിനെ ഞെട്ടിച്ച് രണ്ടാം മിനിട്ടിൽ തന്നെ സേതു ഗോൾ നേടി. ഹെഡറിൽ നിന്ന് റെനു ദേവിയായിരുന്നു ആദ്യ ഗോൾ നേടിയത്. എന്നാൽ ഉടൻ തന്നെ ഗോകുലത്തിന് മത്സരത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞു. എൽഷദായിയെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ആശലത ദേവി വലയിലെത്തിച്ചതോടെ ഗോകുലം സമനില നേടി. സമനില നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗോകുലം പിന്നീട് മേധാവിത്തം പുലർത്തുന്ന കാഴ്ചയായിരുന്നു കണ്ടത്. 33ാം മിനിട്ടിൽ ഘാന താരം എൽഷദായ് അചെങ്‌പോയുടെ ഗോളിൽ ഗോകുലം മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കുന്നതിനിടെ മലബാറിയൻസ് വീണ്ടും ഗോൾ നേടി. 40ാം മിനിട്ടിൽ മനീഷ കല്യാണിന്റെ വകയായിരുന്നു ഗോകുലത്തിന്റെ മൂന്നാം ഗോൾ. രണ്ടാം പകുതിക്ക് ശേഷം ഗോളൊന്നും പിറക്കാതിരുന്നതോടെ മത്സരം 3-1 എന്ന സ്‌കോറിന് അവസാനിച്ചു.
ഇതോടെ രണ്ടാം തവണയും ഇന്ത്യൻ വനിതാ ലീഗ് കിരീടം സ്വന്തമാക്കാൻ ഗോകുലത്തിന് കഴിഞ്ഞു. നേരത്തെ പുരുഷ ടീമും ഐ ലീഗ് കിരീടം നിലനിറുത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതോടെ പുരുഷ, വനിതാ ലീഗുകളിൽ തുടർച്ചയായി രണ്ടാം തവണ കിരീടം സ്വന്തമാക്കുക എന്ന ചരിത്ര നേട്ടം കേരളത്തിൽ നിന്നുള്ള ഗോകുലം കേരളയുടെ പേരിലായി. ഇന്നലത്തെ ജയത്തോടെ ഗോകുലം കേരളയുടെ വനിതാ ടീം 21 മത്സരത്തിൽ തോൽവി അറിയാതെ കുതിക്കുകയാണ്. കേരള വനിതാ ലീഗിൽ കളിച്ച 10 മത്സരത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെയായിരുന്നു ഗോകുലത്തിന്റെ ജൈത്രയാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |