കൊല്ലം: ചരക്ക് സർവീസ് സജീവമാക്കാൻ കൊല്ലം പോർട്ട് അധികൃതരുടെ നേതൃത്വത്തിൽ സാദ്ധ്യതാ പഠനം തുടങ്ങി. കൊല്ലം പോർട്ടിൽ കപ്പലെത്തിക്കാൻ ചുരുക്കം ഷിപ്പിംഗ് ഏജന്റുമാർ മാത്രമാണ് പരിശ്രമിച്ചിരുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായാണ് പോർട്ട് അധികൃതർ നേരിട്ട് കപ്പൽ മാർഗമുള്ള ചരക്ക് നീക്കത്തിന്റെ സാദ്ധ്യതകൾ ചർച്ച ചെയ്യാനായി കൊല്ലത്തെ വ്യവസായ സ്ഥാപനങ്ങളെ സമീപിക്കുന്നത്.
സമീപഭാവിയിൽ ആദ്യമായാണ് ഇത്തരമൊരു ഇടപെടൽ. ജില്ലയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എം.എൽ, ഐ.ആർ.ഇ എന്നിവയുടെ അധികൃതരുമായി കൊല്ലം പോർട്ടിലെ ഉദ്യോഗസ്ഥ സംഘം ചർച്ച നടത്തി. വിദേശരാജ്യങ്ങൾ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ഇവരുടെ ചരക്ക് നീക്കം നിലവിൽ കൊച്ചി തുറമുഖം കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
കപ്പലിൽ കൊച്ചിയിലെത്തുന്നതും കമ്പനികളിൽ നിന്ന് കൊച്ചിയിലേക്കുമുള്ള ചരക്കുകൾ ലോറി മാർഗമാണ് കൊണ്ടുപോകുന്നത്.
കൊച്ചിയിലേക്കും തിരിച്ചുമുള്ള ചരക്ക് നീക്കം കപ്പൽ മാർഗമാക്കാനാണ് ശ്രമം. ഈ ചരക്ക് നീക്കം പൂർണമായും ഏറ്റെടുത്തിരിക്കുന്നത് ലോജിസ്റ്റിക്സ് കമ്പിനികളാണ്. അതുകൊണ്ട് തന്നെ ലോജിസ്റ്റിക്സ് കമ്പിനികളുടെ പ്രതിനിധികളുമായി പോർട്ട് അധികൃതർ വരും ദിവസങ്ങളിൽ ചർച്ച നടത്തും. കൊല്ലം പോർട്ടുമായി സഹകരിക്കാൻ നൽകേണ്ട ഇളവുകളും സൗകര്യങ്ങളും സംബന്ധിച്ചാകും ചർച്ച.
അവസരങ്ങൾ അനുകൂലം
1. കാഷ്യു ബോർഡ്, അലിൻഡ്, ഇംഗ്ലീഷ് ഇന്ത്യ ക്ലേ കമ്പിനി എന്നീ സ്ഥാപനങ്ങളുമായും ചർച്ച നടക്കും
2. കാഷ്യു ബോർഡ് വൻതോതിൽ തൊട്ടണ്ടി കൊല്ലത്തേക്ക് എത്തിക്കുന്നുണ്ട്
3. തൂത്തുക്കുടി തുറമുഖം കേന്ദ്രീകരിച്ചാണ് ഇറക്കുമതി ചെയ്യുന്നത്
4. കെ.എം.എം.എൽ പ്രതിവർഷം 30000 ടൺ ചരക്ക് മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കുമായി കൊണ്ടുപോകുന്നുണ്ട്
5. 50000 ടൺ അസംസ്കൃത വസ്തുക്കൾ കൊച്ചി തുറമുഖം വഴി കൊണ്ടുവരുന്നു
കഴിഞ്ഞയാഴ്ച കേരള മാരിടൈം ബോർഡ് ചെയർമാന്റെ അദ്ധ്യക്ഷതയിൽ കൊല്ലത്ത് ചേർന്ന കൊല്ലം പോർട്ട് വികസന ചർച്ചയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സാദ്ധ്യതാ പഠനം.
കൊല്ലം പോർട്ട് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |