മലപ്പുറം: പ്രശസ്ത ആർകിടെക്റ്റ് ലാറിബേക്കർ രൂപകൽപ്പന ചെയ്ത മലപ്പുറം കുന്നുമ്മലിലെ ടൗൺഹാൾ പൊളിച്ചു നീക്കാനൊരുങ്ങി നഗരസഭ. പകരം കൺവെൻഷൻ സെന്ററും മൂന്ന് നിലയിലധികം വരുന്ന ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കും. വിശാലമായ അണ്ടർഗ്രൗണ്ട് പാർക്കിംഗ് സംവിധാനവുമുണ്ടാവും. ഇതോടൊപ്പം നഗരസഭയ്ക്ക് സമീപത്തെ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുമാറ്റി ഇവിടെ പുതിയ ടൗൺഹാൾ നിർമ്മിക്കും. ബസ് സ്റ്റാൻഡ് കൂടുതൽ സൗകര്യത്തോടെ വലിയവരമ്പ് ബൈപാസിന് സമീപത്തേക്ക് മാറ്റും. ഇവിടെയും ഷോപ്പിംഗ് കോപ്ലക്സ് നിർമ്മിക്കും.150 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസാണ് പദ്ധതിയുടെ സാദ്ധ്യതാ പഠനം നടത്തുന്നത്.
ടൗൺഹാൾ നഷ്ടത്തിൽ
നിലവിലെ ടൗൺഹാളിൽ 1,500 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഹാളിലെ വെളിച്ചക്കുറവ്, വയറിംഗ് സംവിധാനത്തിലെ പാളിച്ച, മതിയായ പാർക്കിംഗ്, അടുക്കള സംവിധാനങ്ങളുടെ കുറവ് എന്നിവ മൂലം ടൗൺഹാളിൽ പരിപാടികൾ ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുറയുന്നെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. കല്ല്യാണ പാർട്ടികൾ പോലും ടൗൺഹാളിനെ കൈവിട്ട് സ്വകാര്യ ഹാളുകൾ തേടി പോകുകയാണ്. തനത് ഫണ്ട് കണ്ടെത്തണമെങ്കിൽ പുതിയ കാലത്തിന് അനുസരിച്ചുള്ള കെട്ടിടങ്ങൾ കൂടി വേണമെന്നുള്ളത് കൊണ്ടാണ് പൊളിച്ചു മാറ്റാൻ തീരുമാനിച്ചിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.
ബസ് സ്റ്റാൻഡ് കൂടുതൽ സൗകര്യങ്ങളിലേക്ക്
കോട്ടപ്പടിയിൽ സ്വകാര്യ ബസ് സ്റ്റാൻഡ‌് ഉണ്ടെങ്കിലും മിക്കപ്പോഴും ബസുകൾ ഇവിടെ കയറാറില്ല. യാത്രക്കാർക്ക് സൗകര്യപ്രദമായ സംവിധാനങ്ങളുമില്ല. മലപ്പുറം നഗരത്തിലൂടെ മഞ്ചേരിയിലേക്കും പാലക്കാട്ടേക്കും പോവുന്ന ബസുകൾ പോലും കോട്ടപ്പടിയിലെ സ്റ്റാൻഡിൽ കയറാറില്ല. സ്റ്റാൻഡിൽ യാത്രക്കാർ എത്താത്തതിനാൽ ഇവിടേക്കുള്ള യാത്രാ സമയം പാഴാക്കലാണെന്ന നിലപാടാണ് ബസ് ജീവനക്കാർക്ക്. വലിയവരമ്പിൽ കൂടുതൽ സൗകര്യത്തോടെ സ്റ്റാൻഡ് ഒരുക്കുമ്പോൾ കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകളടക്കം ഇവിടെ എത്തുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |