കൊച്ചി: കൊറിയൻ സിനിമ പെരുത്തിഷ്‌ടം. സിനിമകണ്ടുകണ്ട് കൊറിയൻ ഭാഷയും വശത്താക്കി. ഇപ്പോൾ മലയാളികളെ സൗജന്യമായി കൊറിയൻ ഭാഷ പഠിപ്പിക്കുന്നു. ഇതിനകം ആയിരങ്ങളെ പഠിപ്പിച്ചു.
തേവര സേക്രഡ് ഹാർട്ട് കോളേജിലെ ബി.ബി.എ ഒന്നാംവർഷ വിദ്യാർത്ഥി നവനീത് കൃഷ്ണനാണ് താരം. കൊറിയൻ, ഇംഗ്ലീഷ് കവിതകളെഴുതും. ഗിറ്റാർ ഉൾപ്പെടെ പത്ത് സംഗീതോപകരണങ്ങൾ വഴങ്ങും. സ്വന്തം കവിതകൾക്ക് സംഗീതം നൽകും. സ്‌റ്റേജ് ഷോകളിലും തിളക്കം. സർഗസിദ്ധിയുടെ ചിറകിൽ പറക്കുകയാണ് ഈ 19കാരൻ. വൈപ്പിനിലെ ഞാറയ്‌ക്കലിൽ പൊതുപ്രവർത്തകൻ എം.ടി.ഷാജിയുടേയും എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കഡറി സ്‌കൂൾ അദ്ധ്യാപിക എൻ.ബി.ബിജിയുടെയും മകനാണ്.
അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ് കൊറിയൻ സിനിമയോടുള്ള ഇഷ്‌ടത്തുടക്കം.
ആദ്യമൊക്കെ ഇംഗ്ലീഷ് സബ്ടൈറ്റിലായിരുന്നു ആശ്രയം. പിന്നെ കൊറിയൻ ഭാഷ പഠിക്കണമെന്നായി മോഹം. കൊവിഡിന്റെ രണ്ടുവർഷം രാത്രിയും പകലും ഓൺലൈൻ പഠനം. കൊറിയൻ ഭാഷ വായിക്കാനും വ്യാകരണത്തെറ്റില്ലാതെ പറയാനും എഴുതാനും പഠിച്ചു. പിന്നെ പഠിപ്പിക്കാൻ തുടങ്ങി. വാട്‌സാപ്പിലൂടെയും യുവർ കൊറിയൻ ലാംഗ്വേജ് ടീച്ചർ എന്ന ബ്ലോഗിലൂടെയുമാണ് അദ്ധ്യാപനം. ഇപ്പോൾ 600ലേറെ ശിഷ്യരുണ്ട്.
ഗിറ്റാറിലും കമ്പം
കുട്ടിക്കാലത്തേ ഗിറ്റാറിനോട് കമ്പംകയറിയ നവനീത് 8-ാം ഗ്രേഡ് വരെ പഠിച്ചു. തലയ്ക്ക് പിന്നിൽവച്ചും കണ്ണുകെട്ടിയും ഗിറ്റാർ വായിക്കും. വ്യത്യസ്തമായ ഹവായിയൻ ഗിറ്റാറും വഴങ്ങും. പെർക്കഷൻ, പ്ലെക്ട്രം, ലാപ്പ് സ്‌റ്റൈൽ, സ്ലൈഡ് എന്നീ ഗിറ്റാർവാദന ശൈലികളിൽ വിദഗ്ദ്ധനാണ്. കീബോർഡ്, മാൻഡലിൻ, ഒക്കറീന, മെലഡിക്ക, കലിംബ, ടാങ്ക് ഡ്രം, ഗ്ലോക്കെൻസ്പീൽ, യുക്കലേലി, ബാൻജോല എന്നീ വാദ്യങ്ങളും വഴങ്ങും. കൊച്ചിൻ കലാഭവനിലെ ഇക്ബാൽ, ചെറായി വി.വി സഭയിലെ ജീവൻ എന്നിവരാണ് ഗിറ്റാർ ഗുരുക്കന്മാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |