കരട് കമ്മിറ്റി രൂപീകരിച്ചു
ന്യൂഡൽഹി: ഗോവയ്‌ക്ക് പിന്നാലെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാകാനുള്ള സുപ്രധാന കാൽവയ്‌പുമായി ഉത്തരാഖണ്ഡ് സർക്കാർ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ഡ്രാഫ്‌റ്റിംഗ് കമ്മിറ്റിക്ക് മുഖ്യമന്ത്രി പുഷ്‌കാർ ധാമി രൂപീകരിച്ചു. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
സുപ്രീംകോടതി റിട്ട. ജഡ്‌ജ് രഞ്ജനാ ദേശായ് അദ്ധ്യക്ഷനായ കരട് കമ്മിറ്റിയിൽ ഡൽഹി ഹൈക്കോടതി റിട്ട. ജഡ്ജ് പ്രമോദ് കോഹ്‌ലി, ഡൂൺ സർവകലാശാലാ വി.സി സുരേഖാ ധംഗ്‌വാൾ, മുൻ സംസ്ഥാന ചീഫ് സെക്രട്ടറിമാരായ ശത്രുഘ്‌നൻ സിൻഹ, മനു ഗൗദ് എന്നിവർ അംഗങ്ങളാണ്. ജമ്മുകാശ്‌മീർ അതിർത്തി നിർണയ കമ്മിഷൻ മേധാവിയാണ് ജസ്റ്റിസ് രഞ്ജനാ ദേശായ്.
വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ, സംരക്ഷണം തുടങ്ങിവയുമായി ബന്ധപ്പെട്ട നിലവിലുള്ള വ്യക്തിഗത സിവിൽ നിയമങ്ങൾ പരിശോധിച്ച് ഏകീകൃത സിവിൽ കോഡ് എങ്ങനെ നടപ്പാക്കാമെന്ന റിപ്പോർട്ട് കമ്മിറ്റി തയ്യാറാക്കും.
എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാകുന്ന വിധത്തിൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ ധാമി വ്യക്തമാക്കി. മേയ് 31ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചമ്പാവത്ത് അസംബ്ളി മണ്ഡലത്തിലെ പ്രചരണ റാലിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നീക്കത്തിനെതിരെ മുസ്ളീം വ്യക്തിനിയമ ബോർഡ് രംഗത്തെത്തി. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ഹിമാചൽപ്രദേശിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. അസാമിലെ ബി.ജെ.പി സർക്കാരും സമാന നീക്കത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |