ശ്രീനഗർ: തെക്കൻ കാശ്മീരിലെ കുൽഗാമിൽ ഗോപാൽപൊര ഹൈസ്‌കൂൾ വളപ്പിൽ നടന്ന ഭീകരാക്രമണത്തിൽ സ്‌കൂൾ അദ്ധ്യാപിക വെടിയേറ്റ് കൊല്ലപ്പെട്ടു. ജമ്മു ഡിവിഷനിലെ സാമ്പ നിവാസിയും കാശ്മീരി പണ്ഡിറ്റുമായ രജനി ബാലയാണ് (36) മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേയിൽ കാശ്മീരിൽ നടക്കുന്ന ഏഴാമത്തെ ടാർജറ്റഡ് കൊലപാതകമാണിത്.
പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ടെന്നും അക്രമികളെ ഉടൻ പിടികൂടുമെന്നും ജമ്മു കാശ്മീർ പൊലീസ് പറഞ്ഞു.
സംഭവത്തിൽ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, പി.ഡി.പി നേതാവ് മെഹബൂബാ മുഫ്തി തുടങ്ങിയവർ അനുശോചിച്ചു. കാശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങളിൽ ഇരുവരും ദുഃഖം പ്രകടിപ്പിച്ചു.
മേയ് 25ന് ടെലിവിഷൻ താരം അമ്രീൻ ഭട്ട് ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. ബുദ്ഗാം ജില്ലയിലെ ചദൂര മേഖലയിൽ നടന്ന ആക്രമണത്തിൽ അമ്രീൻ ഭട്ടിന്റെ 10 വയസുള്ള അനന്തരവനും ഗുരുതരമായി പരിക്കേറ്റിരുന്നു. നേരത്തെ സർക്കാർ ഉദ്യോഗസ്ഥനായ രാഹുൽ ഭട്ടെന്നയാളും ബുദ്ഗാമിലെ താഹ്സിൽ ഓഫീസിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |