ബ്രസൽസ് : യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പരമാവധി നിറുത്തലാക്കാൻ യൂറോപ്യൻ യൂണിയൻ ( ഇ.യു ) രാജ്യങ്ങൾ തീരുമാനിച്ചതായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ അറിയിച്ചു. ഈ വർഷം അവസാനത്തോടെ ഒട്ടുമിക്ക എണ്ണ ഇറക്കുമതികളും നിറുത്തലാക്കാനാണ് ധാരണയായത്.
യൂറോപ്പിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയുടെ ഏകദേശം 90 ശതമാനത്തോളം വരും ഇത്. എണ്ണ ഉത്പന്നങ്ങളുടെ ഇറക്കുമതി നിറുത്തുന്നതോടെ റഷ്യയ്ക്ക് കനത്ത തിരിച്ചടിയാകും. ആറ് മാസം കൊണ്ട് ക്രൂഡ് ഓയിലിനും എട്ട് മാസം കൊണ്ട് ശുദ്ധീകരിച്ച ഉത്പന്നങ്ങൾക്കും ഘട്ടം ഘട്ടമായി ഉപരോധമേർപ്പെടുത്തിയാണ് കടൽമാർഗമുള്ള റഷ്യൻ എണ്ണ ഇറക്കുമതികൾക്ക് നിരോധനമേർപ്പെടുത്തുകയെന്ന് യൂറോപ്യൻ കമ്മിഷൻ വക്താവ് പറഞ്ഞു.
തത്വത്തിൽ അംഗീകരിച്ച തീരുമാനങ്ങൾ ഇ.യു രാജ്യങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുന്നതോടെ ഉപരോധ നടപടികൾ ആരംഭിക്കും. ഈ ആഴ്ച തന്നെ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. അതേ സമയം, ഹംഗറിയുടെ എതിർപ്പ് കാരണം പൈപ്പ്‌ലൈനിലൂടെയുള്ള റഷ്യൻ എണ്ണ വിതരണത്തിന് നിലവിൽ ഉപരോധം തീരുമാനിച്ചിട്ടില്ല. ഈ വർഷം അവസാനത്തോടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായി അവസാനിപ്പിക്കുമെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |