യൂറോകപ്പ് ജേതാക്കളും കോപ്പ അമേരിക്ക ജേതാക്കളും തമ്മിലുള്ള ഫൈനലിസിമ മത്സരത്തിൽ വിജയം അർജന്റീനയ്ക്ക് , ഇറ്റലിയെ തോൽപ്പിച്ചത് 3-0ത്തിന്
വെംബ്ലി: യൂറോ കപ്പിലെയും കോപ്പ അമേരിക്കയിലെയും ചാമ്പ്യന്മാരുടെ പോരാട്ടമായ ഫൈനലിസിമ യിൽ മിന്നുന്ന വിജയം നേടി ലയണൽ മെസിയുടെ അർജന്റീന. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീന കിരീടമുയർത്തിയത്. 29 വർഷങ്ങൾക്ക് ശേഷമാണ് കോപ്പ-യൂറോ കപ്പ് ജേതാക്കൾ ഏറ്റുമുട്ടുന്ന മത്സരം നടക്കുന്നത്.
ലൗതാരോ മാർട്ടിനസ്,ഏൻജൽ ഡി മരിയ, പൗലോ ഡൈബാല എന്നിവർ നേടിയ ഗോളുകൾക്കാണ് മെസി നയിച്ച അർജന്റീന വിജയം നേടിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന അർജന്റീന രണ്ടാം പകുതിയിൽ ഒരു ഗോൾകൂടി നേടുകയായിരുന്നു. 28-ാം മിനിട്ടിൽ ലൗതാരോ മാർട്ടിനസും ആദ്യ പകുതിയുടെ ഇൻജുറി സമയത്ത് ഡി മരിയയും രണ്ടാം പകുതിയുടെ ഇൻജുറി സമയത്ത് ഡൈബാലയും ഇറ്റാലിയൻ വലകുലുക്കുകയായിരുന്നു.
കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിനെ തോൽപ്പിച്ച് കിരീടമുയർത്തിയിരുന്ന അർജന്റീന യൂറോ കപ്പ് ജേതാക്കളായ ഇറ്റലിക്കെതിരെ അതിഗംഭീരപ്രകടനമാണ് പുറത്തെടുത്തത്. തുടക്കം മുതൽ അർജന്റീന നിയന്ത്രണമേറ്റെടുത്ത മത്സരത്തിൽ പലപ്പോഴും ഇറ്റലിക്ക് കാഴ്ചക്കാരുടെ റോളിലേക്ക് ഒതുങ്ങേണ്ടിവന്നിരുന്നു. ലോകകപ്പ് നേടാൻ കഴിയാതിരുന്ന ഇറ്റലിക്ക് ഈ തോൽവി മറ്റൊരു വലിയ നാണക്കേടുകൂടി വരുത്തിവയ്ക്കുകയും ചെയ്തു. പുതുമുഖങ്ങൾക്ക് അവസരം നൽകിയാണ് ഇറ്റാലിയൻ കോച്ച് റോബർട്ടോ മാഞ്ചീനി ടീമിനെ ഇറക്കിയത്. ഇത് കളിക്കളത്തിൽ പ്രതിഫലിക്കുകയും ചെയ്തു. അവസാന ഗോളടിക്കും മുന്നേ നിരവധി അവസരങ്ങൾ അർജന്റീന പാഴാക്കിയില്ലായിരുന്നെങ്കിൽ സ്കോർ ബോർഡ് ഇനിയും ഉയർന്നേനെ. രണ്ടാം പകുതിയിൽ ഫിനിഷിംഗുംലെ പിഴവും ഇറ്റാലിയൻ ഗോളി ഡൊണ്ണരുമ്മയുടെ മികവും അർജന്റീനയ്ക്ക് നിരാശയാവുകയായിരുന്നു.സ്വന്തം ഹാഫിൽ നിന്ന് തട്ടിയെടുത്ത പന്തുമായി എതിർപോസ്റ്റുവരെ ഒറ്റയ്ക്ക് മുന്നേറിയ മെസിയുടെ ഒരു ഷോട്ട് ഡൊണ്ണരുമ്മ തട്ടിയകറ്റിയില്ലായിരുന്നുവെങ്കിൽ ഫുട്ബാൾ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ഒരു ഗോളായി മാറുമായിരുന്നു.രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയ മെസിയാണ് ഫൈനലിസിമയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഗോളുകൾ ഇങ്ങനെ
1-0
28-ാം മിനിട്ട്
ലൗതാരോ മാർട്ടിനസ്
ആദ്യ ഘട്ടത്തിലെ മുന്നേറ്റത്തോടെ ആത്മവിശ്വാസം നേടിയെടുത്ത അർജന്റീനയുടെ ആദ്യ ഗോളിന് വഴിയാരുക്കിയത് ലയണൽ മെസിയാണ്. മദ്ധ്യനിരയിൽ നിന്ന് മെസി പന്തുമായി മികച്ച രീതിയിൽ മുന്നേറി നൽകിയ പന്ത് ലൗതാരോ ടാപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
2-0
45+1-ാം മിനിട്ട്
ഏൻജൽ ഡി മരിയ
ആദ്യ പകുതിയുടെ അധികസമയത്ത് ലൗതാരോ മാർട്ടിനസ് നല്‍കിയ പാസ് സ്വീകരിച്ച ഡി മരിയ ഇറ്റാലിയൻ ഗോളി ഡൊണ്ണറുമ്മയെ കാഴ്ചക്കാരനാക്കി പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
3-0
90+1
ഡൈബാല
ഇൻജുറി ടൈമിന്റെ അവസാന മിനിട്ടിൽ മെസിയുടെ ഒരു മുന്നേറ്റത്തിനൊടുവിൽ പന്ത് ലഭിച്ച പൗലോ ഡൈബാല വലയിലെത്തിച്ച് പട്ടിക പൂർത്തിയാക്കി.
32
അർജന്റീന പരാജയമറിയാതെ പൂർത്തിയാക്കുന്ന തുടർച്ചയായ 32-ാമത്തെ മത്സരമാണിത്.ഇത്രയും മത്സരങ്ങളിൽ നിന്ന് അവർ 59 ഗോളുകൾ സ്കോർ ചെയ്തു. വഴങ്ങിയത് 17 ഗോളുകൾ മാത്രം. 17 മത്സരങ്ങളിൽ ഗോൾ വഴങ്ങിയിട്ടുമില്ല.
28
വർഷത്തെ കിരീടവരൾച്ചയ്ക്ക് ശേഷം ഒരു വർഷത്തിനിടയിൽ രണ്ട് കിരീടങ്ങളാണ് കോച്ച് ലയണൽ സ്കലോണി അർജന്റീനയ്ക്ക് സമ്മാനിച്ചത്. 2018 ആഗസ്റ്റിൽ അർജന്റീനയുടെ പരിശീലക സ്ഥാനമേറ്റെടുത്ത സ്കലോണിക്ക് കീഴിൽ കളിച്ച 46 മത്സരങ്ങളിൽ 29 എണ്ണത്തിലും വിജയിക്കാനായി.13 സമനിലകൾ. നാലു തോൽവികൾ മാത്രമാണ് വഴങ്ങിയത്.
22
വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന വെംബ്ളി സ്റ്റേഡിയത്തിൽ കളിച്ചത്.
1993
ലാണ് ഇതിന് മുമ്പ് അർജന്റീന ഫൈനലിസിമയിൽ വിജയിച്ചത്. അന്ന് മറഡോണ നയിച്ച അർജന്റീന ടീം തോൽപ്പിച്ചത് ഡെന്മാർക്കിനെയാണ്. അർട്ടെമിയോ ഫ്രാഞ്ചി കപ്പ് എന്നാണ് വിജയികൾക്കുള്ള ട്രോഫി അറിയപ്പെട്ടിരുന്നത്.
2019 കോപ്പ അമേരിക്കയിൽ ബ്രസീലിനോടാണ് അർജന്റീന അവസാനമായി തോറ്റത്. 2-0ത്തിനായിരുന്നു ബ്രസീലിന്റെ അന്നത്തെ വിജയം. അതിന് ശേഷം ബ്രസീലിനെതിരെ നടന്ന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ അർജന്റീന ജയിക്കുകയും ഒന്നിൽ സമനില വഴങ്ങുകയും ചെയ്തു.
40
മെസി രാജ്യത്തിനായും ക്ളബിനായും സ്വന്തമാക്കുന്ന നാൽപ്പതാമത്തെ കിരീടമാണിത്. 43 ട്രോഫികളുള്ള ഡാനി ആൽവ്സ് മാത്രമാണ് ഇക്കാര്യത്തിൽ മെസിക്ക് മുന്നിലുള്ളത്.
10 ലാലിഗ കിരീടങ്ങൾ
8 സ്പാനിഷ് സൂപ്പർ കപ്പ്
7 കിംഗ്സ് കപ്പ്
4 ചാമ്പ്യൻസ് ലീഗ്
3 സൂപ്പർ കപ്പ്
3 ക്ളബ് ലോകകപ്പ്
1കോപ്പ അമേരിക്ക
1 യൂത്ത് ലോകകപ്പ്
1 ഒളിമ്പിക് സ്വർണം
1ഫ്രഞ്ച് ലിഗ് വൺ
1 ഫൈനലിസിമ എന്നിങ്ങനെയാണ് മെസിയുടെ കിരീടങ്ങളുടെ എണ്ണം
ഖത്തറിൽ പ്രതീക്ഷ
ഇറ്റലിക്കെതിരായ വിജയം അർജന്റീനാ ആരാധകരിൽ നിറയ്ക്കുന്നത് ഖത്തർ ലോകകപ്പിലേക്കുള്ള പ്രതീക്ഷകളാണ്. 2014 ലോകകപ്പിന്റെ ഫൈനലിൽ ജർമ്മനിയോട് തോറ്റ അർജന്റീന 2018 റഷ്യൻ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽത്തന്നെ പുറത്തായിരുന്നു. ആ ലോകകപ്പിൽ ചാമ്പ്യൻസായ ഫ്രാൻസാണ് 4-3ന് മെസിയെയും കൂട്ടരെയും റഷ്യയിൽ നിന്ന് കണ്ണീരോടെ മടക്കി അയച്ചത്. എന്നാൽ ഇപ്പോഴത്തെ ഫോമിൽ ഖത്തർ ലോകകപ്പിൽ കിരീടമുയർത്തി കരിയറിന് സമ്പൂർണതയേകാൻ മെസിക്ക് കഴിയുമെന്നതിന്റെ സൂചനയാണ് ഫൈനലിസിമയിലെ വിജയമെന്ന് ആരാധകർ കരുതുന്നു.
ഇനി ബ്രസീലിനെതിരെ
ഈ മാസം 11ന് അർജന്റീനയും ബ്രസീലും തമ്മിൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റുമുട്ടുന്നുണ്ട്. മാർച്ചിൽ നടക്കേണ്ട മത്സരമായിരുന്നു ഇത്. എന്നാൽ കൊവിഡ് ചട്ടങ്ങൾ ലംഘിക്കപ്പെട്ടെന്ന് ആരോപിച്ച് ബ്രസീലിയൻ ആരോഗ്യവകുപ്പ് അധികൃതർ മത്സരം തടയുകയായിരുന്നു. ഇരു ടീമുകളും അല്ലാതെതന്നെ ലോകകപ്പ് യോഗ്യത നേടിയെങ്കിലും മത്സരം നടത്താൻ ഫിഫ തീരുമാനിക്കുകയായിരുന്നു. അതിനുമുമ്പ് ജൂൺ അഞ്ചിന് അർജന്റീന സൗഹൃദ മത്സരത്തിൽ എസ്തോണിയയെ നേരിടുന്നുണ്ട്.
കെല്ലീനി കണ്ണീരോടെ വിരമിച്ചു
അർജന്റീനയ്ക്ക് എതിരായ ഫൈനലിസിമ മത്സരത്തോടെ ഇറ്റലിയുടെ ഇതിഹാസ ഡിഫൻഡർ ജോർജിയോ കെല്ലീനി അന്താരാഷ്ട്ര ഫുട്‌ബാളിൽ നിന്ന് വിരമിച്ചു. 2004-ൽ ഇറ്റലിയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ കെല്ലീനി 117 മത്സരങ്ങളിൽ രാജ്യത്തിനായി ബൂട്ടുകെട്ടി.37കാരനായ കെല്ലീനി എട്ട് ഗോളുകൾ നേടിയിരുന്നു. 2010ലെ ലോകകപ്പിൽ ഉറുഗ്വേ താരം ലൂയിസ് സുവാരേസ് കെല്ലീനിയുടെ ചെവിയിൽ കടിച്ചത് വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |