ലണ്ടൻ : ഇംഗ്ളണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ വെറും 132 റൺസിന് ആൾഒൗട്ടായി ന്യൂസിലാൻഡ്. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് ആദ്യ ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റൺസിലെത്തിയിട്ടുണ്ട്.
ലോഡ്സിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ് കനത്ത ബാറ്റിംഗ് തകർച്ചയാണ് നേരിട്ടത്. നാലു വിക്കറ്റ് വീതം വീഴ്ത്തിയ വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണും അരങ്ങേറ്റ പേസർ മാത്യു പോട്ട്സും ഒരു വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും ക്യാപ്ടൻ ബെൻ സ്റ്റോക്സും ചേർന്നാണ് കിവീസിനെ പൊരിച്ചത്.
12 റൺസെടുക്കുന്നതിനിടെ വിൽ യംഗ്(1),ടോം ലതാം (1),ഡെവോൺ കോൺവേയ്(3), വില്യംസൺ (2) എന്നിവരുടെ വിക്കറ്റുകൾ കിവീസിന് നഷ്ടമായിരുന്നു. ഡാരിൽ മിച്ചൽ(13), ടോം ബ്ളൻഡേൽ (14) എന്നിവർകൂടി പുറത്തായതോടെ 36/6 എന്ന നിലയിലായി. ഗ്രാൻഡ്ഹോം (42),ടിം സൗത്തീ(26) എന്നിവർ ചേർന്ന് 86/8ലെത്തിച്ചു.വാലറ്റത്ത് പുറത്താകാതെ പൊരുതിനിന്ന ടോപ് സ്കോററർ ഗ്രാൻഡ്ഹോമാണ് ടീമിനെ 132ലെത്തിച്ചത്.
ന്യൂസിലാൻഡ് മുൻ റഗ്ബി താരത്തിന്റെ മകനായ ബെൻ സ്റ്റോക്സ് ഇംഗ്ളണ്ട് ക്യാപ്ടനായും മുൻ ന്യൂസിലാൻഡ് ക്യാപ്ടൻ ബ്രണ്ടൻ മക്കല്ലം ഇംഗ്ളണ്ട് കോച്ചായും അരങ്ങേറുന്ന ടെസ്റ്റ് പരമ്പരയാണ് ലോഡ്സിൽ ഇന്നലെ തുടങ്ങിയത്.
ജഴ്സിയിൽ തോർപ്പിന്റെ പേരുമായി ബെൻ സ്റ്റോക്സ്
ഇന്നലെ ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ടോസിംഗിനായി ഇംഗ്ളണ്ടിന്റെ പുതിയ ക്യാപ്ടൻ ബെൻ സ്റ്റോക്സ് എത്തിയത് മുൻ ഇംഗ്ലീഷ് ക്രിക്കറ്ററും സഹ പരിശീലകനുമായ ഗ്രഹാം തോർപ്പിന്റെ പേരുള്ള ജഴ്സിയണിഞ്ഞ്. അസുഖബാധിതനായി ആശുപത്രിയിൽ കഴിയുന്ന തോർപ്പിനോടുള്ള ആദര സൂചകമായാണ് ബെൻ ജഴ്സയണിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |