തലശേരി: നഗരസഭാ പരിധിയിലെ കുഴിപ്പങ്ങാട് പുഴയോരത്തെയും സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ ചതപ്പുനിലയത്തിലെയും കണ്ടൽക്കാടുകൾ വ്യാപകമായി മുറിച്ചു മാറ്റി. സംഭവത്തിൽ ഇടപെട്ട റവന്യു അധികൃതർ. കണ്ടൽക്കാടുകൾ നശിപ്പിച്ച സ്വകാര്യ വ്യക്തിയുടെ അഞ്ചരയേക്കറിൽ നിർമ്മാണം നിർത്തിവെക്കാൻ നോട്ടിസ് നൽകി.
നഗരസഭയിലെ 13ാം വാർഡിൽപ്പെടുന്ന സ്ഥലത്താണ് പുഴയോരം കൈയേറി കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിച്ചത്. വർഷങ്ങൾക്കു മുമ്പ് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റാണ് പുഴയോരത്ത് അപൂർവ ഇനത്തിൽപ്പെട്ട കണ്ടൽച്ചെടികൾ വച്ചു പിടിപ്പിച്ചത്. അതുൾപ്പെടെയാണ് ഇപ്പോൾ മുറിച്ചത്. മുറിച്ചു മാറ്റിയ കണ്ടൽക്കാടുകൾ വാഹനത്തിൽ കയറ്റി കൊണ്ടുപോയെന്നാണു പരിസരത്തുള്ള നാട്ടുകാർ പറയുന്നത്. കുറച്ച് പുഴയോരത്ത് കൂട്ടിയിട്ട നിലയിലുമുണ്ട്. ഫോറസ്റ്റ് വിഭാഗത്തിന്റെ റിസർവ് ഏരിയയിൽപെടുന്ന പ്രദേശമാണിത്. കാലവർഷത്തിൽ ഈപ്രദേശത്തിൽ വെള്ളക്കെട്ട് രൂക്ഷമാകാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്.
വിവരം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തലശേരി സബ് കളക്ടർ അനുകുമാരി അന്വേഷണം നടത്താൻ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് ഉടമസ്ഥന് സ്റ്റോപ്പ് മെമ്മോ നൽകി. എറണാകുളം സ്വദേശിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്താണ് കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിച്ചത്. നേരത്തെ കുഴിപ്പങ്ങാട് പുഴയോരത്തെയും കണ്ടൽക്കാടുകൾ നശിപ്പിച്ചത് നഗരസഭാ അദ്ധ്യക്ഷ കെ.എം ജമുനാറാണി കണ്ണവം ഫോറസ്റ്റ് വിഭാഗത്തിനു മുമ്പാകെ വിവരങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ സ്ഥലത്തെ വേലി നിർമ്മിക്കാനെത്തയ സംഘത്തെ ഡി.വൈ.എഫ്.ഐ തലശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ തടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |