ന്യൂഡൽഹി: കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇന്ത്യയുടെ വനവിസ്തൃതി 20,000 ചതുരശ്ര കിലോമീറ്ററിലധികം വർദ്ധിച്ചതായും വന്യജീവികളുടെ എണ്ണത്തിൽ രാജ്യം റെക്കാഡ് വളർച്ച നേടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന "മണ്ണ് സംരക്ഷണ" പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.
പരിസ്ഥിതി സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ബഹുമുഖമാണ്. മണ്ണിന്റെ ജീവൻ നിലനിറുത്താൻ അക്ഷീണം പ്രയത്നിച്ചിട്ടുണ്ട്. പ്രധാനമായും അഞ്ച് കാര്യങ്ങളിലാണ് സർക്കാരിന്റെ ശ്രദ്ധ. മണ്ണ് എങ്ങനെ രാസരഹിതമാക്കാമെന്നതാണ് അതിൽ പ്രധാനം. ജൈവ വസ്തുക്കളെ സംരക്ഷിക്കുക, മണ്ണിലെ ഈർപ്പം നിലനിറുത്തുക, ജലലഭ്യത വർദ്ധിപ്പിക്കുക. ഭൂഗർഭ ജലക്കുറവ് മൂലം മണ്ണിനുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുക, മണ്ണൊലിപ്പ് തടയുക തുടങ്ങിയ പദ്ധതികളൊരുക്കി.
അന്താരാഷ്ട്ര തലത്തിൽ സി.ഡി.ആർ.ഐയുടെയും ഇന്റർനാഷണൽ സോളാർ അലയൻസിന്റെയും രൂപീകരണത്തിന് ഇന്ത്യ നേതൃത്വം നൽകി. കർഷകരുടെ ചിന്താഗതി മാറ്റുന്നതിൽ സോയിൽ ഹെൽത്ത് കാർഡുകൾ വലിയ പങ്ക് വഹിച്ചു. ഈ കാർഡ് മണ്ണിന്റെ പോഷക നിലയും ഘടനയും വ്യക്തമാക്കി, മണ്ണിന്റെ ആരോഗ്യത്തിന് എന്തു ചെയ്യണമെന്ന് തീരുമാനിക്കാൻ കർഷകരെ സഹായിക്കുന്നു. മാർച്ചിൽ 13 നദികളുടെ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്.
പെട്രോളിൽ 10 ശതമാനം എത്തനോൾ കലർത്തുന്നതിൽ ഇന്ത്യ വിജയിച്ചതോടെ 27 ലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാനായെന്നും 41,000 കോടിയുടെ വിദേശനാണ്യം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |