കോന്നി : അടവിയിൽ ദീർഘദൂര കുട്ടവഞ്ചിസവാരിക്ക് തിരക്കേറുന്നു. വേനൽക്കാലത്ത് ഷോട്ട് റൈഡുകളാണ് നടത്തിയിരുന്നത്. അടവിയിൽ 27 പുതിയ കുട്ടവഞ്ചികൾ എത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഹോഗനക്കൽ നിന്നാണ് കുട്ടവഞ്ചികൾ എത്തിച്ചത്. വനസംരക്ഷണസമിതി പ്രവർത്തകരാണ് കുട്ടവഞ്ചി തുഴച്ചിലുകാർ. മദ്ധ്യ വേനൽ അവധിക്കാലത്ത് ശനി, ഞായർ ദിവസങ്ങളിൽ കുട്ടവഞ്ചി സവാരിക്ക് നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഗൾഫ് രാജ്യങ്ങളിലെ അവധിക്കാലം ജൂണിൽ ആരംഭിക്കുന്നതും ഒട്ടേറെ കുടുംബങ്ങൾ നാട്ടിലെത്തുന്നതും അടവിയിലെ തിരക്ക് വർദ്ധിക്കുന്നതിന് കാരണമായി. വനംവകുപ്പിന്റെ ഇക്കോടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട കുട്ടവഞ്ചി സവാരിയിലൂടെ മികച്ച വരുമാനമാണ് ലഭിക്കുന്നത്. കോന്നിയിലേക്ക് എത്തുന്ന പലരും ആദ്യം ആനത്താവളത്തിലെ ഇക്കോടൂറിസം കേന്ദ്രം സന്ദർശിച്ച ശേഷമാണ് അടവിയിലെത്തുന്നത്. പത്തനംതിട്ടയിൽ നിന്ന് കുമ്പഴ വെട്ടൂർ അതുമ്പുംകുളംവഴി നേരിട്ട് തണ്ണിത്തോട്ടിലെ അടവിയിൽ എത്തുന്നവരും ഉണ്ട്. കോന്നിയിൽ എത്തി ആനക്കൂട്ടിലെ കാഴ്ചകൾ കണ്ട് അടവിക്ക് പോകുന്നവരും കുറവല്ല. പുലർക്കാല കാഴ്ചകൾ തേടി കുമ്പഴ - അട്ടച്ചാക്കൽ വഴി ചെങ്ങറയിലെത്തുന്നവരും ഏറെയാണ്. മഞ്ഞിൽ പുതച്ചു കിടക്കുന്ന ചെങ്ങറയിലെ മലനിരകളും തമിഴ് ക്ഷേത്രങ്ങളും പ്ലാന്റേഷനുകളുമെല്ലാം കാമറകളിൽ പകർത്താനാണ് പലരും പുലർക്കാലത്ത് ഇവിടെ എത്തുന്നത്. പെരുവാലിയിലെ മുളം കുടിലുകളിൽ താമസിച്ചാണ് പലരും മടങ്ങുന്നത്. സന്ദർശകർക്ക് ഭക്ഷണം ഒരുക്കി തണ്ണിത്തോട് - കോന്നി വനപാതയിലെ പെരുവാലിയിൽ ആരണ്യകം ഇക്കോ ഷോപ്പും പ്രവർത്തിക്കുന്നു.
27 പുതിയ കുട്ടവഞ്ചികൾ
ദീർഘദൂര സവാരി
അടവിയിൽ നിന്ന് തുടങ്ങി പാണ്ടിയാൻകടവ് - മുണ്ടോംമൂഴി വഴി പേരുവാലിയിൽ അവസാനിക്കും. യാതാക്കൂലി : 900 രൂപ.
(നാല് പേർക്ക് ഒരു കുട്ടവഞ്ചിയിൽ യാത്രചെയ്യാം)
സവാരി സമയം : രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |