മോസ്കോ : മുൻ റഷ്യൻ ചാരനും പുട്ടിൻ വിമർശകനുമായിരുന്ന അലക്സാണ്ടർ ലിറ്റ്വിനെങ്കോയുടെ കൊലപാതകത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കപ്പെടുന്നവരിൽ ഒരാളായ ഡിമിട്രി കോവ്‌ടൺ ( 56 ) കൊവിഡ് ബാധിച്ച് മരിച്ചു. മോസ്കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മോസ്കോയിലെ സോവിയറ്റ് കമാൻഡ് അക്കാഡമിയിലെ പരിശീലനത്തിന് ശേഷമാണ് കോവ്‌ടൺ സോവിയറ്റ് ചാര സംഘടനയായ കെ.ജി.ബിയിൽ ചേർന്നത്. സോവിയറ്റ് യൂണിയൻ തകരുമ്പോൾ കോവ്‌ടൺ കിഴക്കൻ ജർമ്മനിയിലായിരുന്നു. കെ.ജി.ബിയിലെ ഉദ്യോഗസ്ഥനായിരുന്ന അലക്സാണ്ടർ ലിറ്റ്വിനെങ്കോ 1990കളിൽ കെ.ജി.ബി ഇന്നത്തെ എഫ്.എസ്.ബി ആയി മാറിപ്പോൾ തലവനായിരുന്ന പുട്ടിന് കീഴിൽ ലെഫ്റ്റനന്റ് പദവി വഹിച്ചിരുന്നു. എന്നാൽ, ഒരു വ്യാജകേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അലക്സാണ്ടർ ജയിൽ മോചിതനായ ശേഷം ജോലി ഉപേക്ഷിച്ച് യു.കെയിലേക്ക് കുടിയേറി. പുട്ടിനെതിരെ ലേഖനങ്ങളിലൂടെയും പുസ്തകത്തിലൂടെയും നിരവധി വെളിപ്പെടുത്തലുകൾ അലക്സാണ്ടർ നടത്തി. ഇത് റഷ്യയിൽ വൻ വിവാദങ്ങൾക്ക് കാരണമായി. 2006 നവംബർ 1, മദ്ധ്യ ലണ്ടനിലെ ഒരു ഹോട്ടലിൽ വച്ച് അലക്സാണ്ടർ ഡിമിട്രി കോവ്‌ടണിനെയും സഹപ്രവർത്തൻ ആൻഡ്രെ ലുഗോവോയേയും കണ്ടുമുട്ടി. അവർക്കൊപ്പം ഒരു കപ്പ് ചായ കുടിച്ച അലക്സാണ്ടർ അവശനാവുകയും നവംബർ 23ന് 43ാം വയസിൽ മരിക്കുകയും ചെയ്തു. അലക്സാണ്ടറുടെ ശരീരത്തിൽ റേഡിയോ ആക്ടീവ് പദാർത്ഥമായ പൊളോണിയം - 210 എത്തിയതായി കണ്ടെത്തി. ചായയിലൂടെയാകാം പൊളോണിയം ഉള്ളിലെത്തിയതെന്ന നിഗമനത്തിൽ അന്വേഷണം ലുഗോവോയ്, കോവ്‌ടൺ എന്നിവരിലേക്ക് നീണ്ടു. ഇവർ പോയ സ്ഥലങ്ങളിലും പൊളോണിയം സാന്നിദ്ധ്യം കണ്ടെത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിലും ഇവരിൽ അസ്വഭാവികതകൾ കണ്ടെത്തി. അലക്സാണ്ടറെ കണ്ടതിന് പിന്നാലെ ഇവർ മോസ്കോയിലേക്ക് കടക്കുകയും ചെയ്തു. 2007 മേയിൽ ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്താൻ ബ്രിട്ടീഷ് കോടതി നിർദ്ദേശിച്ചെങ്കിലും ഇവരെ ബ്രിട്ടന് കൈമാറാനാകില്ലെന്ന് മോസ്കോ പ്രോസിക്യൂട്ടർ ജനറൽ ഉത്തരവിട്ടു. ഇരുവരും ആരോപണം നിഷേധിച്ച് രംഗത്തുമെത്തി. ബ്രിട്ടൻ നടത്തിയ പൊതു അന്വേഷണത്തിൽ അലക്സാണ്ടറുടെ കൊലപാതകം പുട്ടിന്റെ അറിവോടെ ആകാനിടെയുണ്ടെന്ന നിഗമനത്തിലെത്തി. എന്നാൽ, കുറ്റവാളികൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. അലക്സാണ്ടറുടെ മരണത്തിന് റഷ്യ ഉത്തരവാദിയാണെന്നും 100,000 യൂറോ നഷ്ടപരിഹാരം നൽകണമെന്നും യൂറോപ്യൻ മനുഷ്യാവകാശ കോടതിയും ഉത്തരവിട്ടിരുന്നു. ആരോപണങ്ങൾ നിഷേധിച്ച റഷ്യ ലുഗോവോയ്ക്കും കോവ്‌ടണിനും എതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ലുഗോവോയ് നിലവിൽ റഷ്യൻ പാർലമെന്റ് എം.പിയാണ്. ബാല്യകാല സുഹൃത്തുക്കളായിരുന്ന ലുഗോവോയും കോവ്‌ടണും ഒരുമിച്ചാണ് പഠിച്ചതും കെ.ജി.ബിയിൽ ചേർന്നതും. കോവ്‌ടണിന്റെ മരണം ടെലിഗ്രാമിലൂടെ ആദ്യം പുറത്തുവിട്ടതും ലുഗോവോയ് ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |