ഗസിയാബാദ്: 2006 വാരാണസി സ്ഫോടനക്കേസിലെ മുഖ്യപ്രതി വാലിയുല്ല ഖാന് വധശിക്ഷ വധശിക്ഷ വിധിച്ച് ഗാസിയാബാദ് ജില്ലാ സെഷൻസ് കോടതി. മറ്റൊരു കേസിൽ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. കൊലപാതകം, കൊലപാതകശ്രമം, അംഗഭംഗം വരുത്തൽ, സ്‌ഫോടകവസ്തു നിയമം എന്നീ വകുപ്പുകൾ പ്രകാരം ചുമത്തിയ രണ്ടു കേസുകളിലാണു ജഡ്ജി ജിതേന്ദ്ര കുമാർ സിൻഹയുടെ വിധി. സംഭവം നടന്ന് 16 വർഷത്തിനു ശേഷമാണ് വിധി വരുന്നത്. മതിയായ തെളിവുകളില്ലാത്തതിനാൽ ഒരു കേസിൽ വലിയുല്ലയെ വെറുതെ വിട്ടു.
2006 മാർച്ച് 7ന് സങ്കട് മോചക് ക്ഷേത്രത്തിലും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലുമുണ്ടായ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സങ്കട് മോചക് ക്ഷേത്രത്തിലാണ് ആദ്യ സ്ഫോടനം നടന്നത്. 15 മിനിറ്റിനുശേഷം,റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ സ്ഫോടനം ഉണ്ടായി. അതേ ദിവസം, ദശാശ്വമേധ് പൊലീസ് സ്റ്റേഷന് സമീപമുള്ള റെയിൽവേ ക്രോസിംഗിൽ ഒരു കുക്കർ ബോംബും കണ്ടെത്തി.
വാരാണസിയിലെ അഭിഭാഷകർ കേസ് ഏറ്റെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അലഹബാദ് ഹൈക്കോടതി കേസ് ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് കേസുകളിലായി 121 സാക്ഷികളെയാണ് ഹാജരാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |