കൊച്ചി: സെന്റ് ജോസഫിലെ പെൺപുലികൾ കളം നിറഞ്ഞപ്പോൾ 11-ാമത് കേരള കോളേജ് ഗെയിംസ് സ്വർണ്ണക്കപ്പ് ആദ്യമായി ഇരിഞ്ഞാലക്കുടയിലേക്ക്. അത്ലറ്റിക്സിൽ കിരീടമുയർത്തിയ എം.എ കോളേജിനെ ഒരു പോയിന്റിന് പിന്നിലാക്കിയാണ് സെന്റ് ജോസഫിന്റെ പെൺപടകൾ ഓവറോൾ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. അത്ലറ്റിക്സ് പുരുഷ വനിതാ വിഭാഗങ്ങളിൽ ഒന്നാമതായ എം.എ കോളേജിന് ഏഴ് വിഭാഗങ്ങളിലായി 10 പോയിന്റാണ് ലഭിച്ചത്. കണ്ണൂർ എസ്.എൻ കോളേജിനാണ് മൂന്നാം സ്ഥാനം. ഒമ്പത് പോയിന്റ്.
പുരുഷ വിഭാഗം റെസ്ലിംഗിൽ ജേതാക്കളായതും വനിതാ റെസ്ലിംഗിൽ രണ്ടാം സ്ഥാനവും ഫുട്ബാളിൽ മൂന്നാം സ്ഥാനവും നേടിയാണ് എസ്.എൻ. കോളേജ് മൂന്നാം സ്ഥാനമുറപ്പിച്ചത്. വനിതാ വിഭാഗം ബോക്സിംഗിലെ ഒന്നാം സ്ഥാനവും വനിതാ വിഭാഗം ബാസ്ക്കറ്റ് ബാളിലെ രണ്ടാം സ്ഥാനവുമാണ് സെന്റ് ജോസഫിനെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയത്. അത്ലറ്റിക്സിനെ കൂടാതെ ഫുട്ബാൾ നീന്തൽ തുടങ്ങിയ ഇനങ്ങളിലെ പോയിന്റാണ് പോയവർഷം എം.എ കോളേജിനെ ചാമ്പ്യന്മാരാക്കിയത്. ഇക്കുറി അത്ലറ്റിക്സിൽ മാത്രമൊതുങ്ങി എം.എ കോളേജിന്റെ ആധിപത്യം.
എം.എയെ വെല്ലാനാളില്ല
മൂന്ന് ദിനങ്ങളിലായി നടന്ന അത്ലറ്റിക് മീറ്റിൽ 131 പോയിന്റ് നേടിയാണ് എം.എ കോളേജ് ഗെയിംസിൽ തിളങ്ങിയത്.പുരുഷ വനിതാ വിഭാഗങ്ങളിൽ യഥാക്രമം 81, 50 പോയിൻുകൾ കൈപ്പിടിയിലൊതുക്കി. 16 സ്വർണം, 14 വെള്ളി, 9 വെങ്കലം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ് (78 പോയിന്റ്) റണ്ണേഴ്സ് അപ്പ്. എറണാകുളം മഹാരാജാസ് കോളേജ് 23 പോയിന്റുമായി ഓവറോൾ പട്ടികയിൽ മൂന്നാമതെത്തി. ചങ്ങനാശേരി അസംപ്ഷൻ (19), പാലാ അൽഫോൺസ (14) കോളേജുകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തിയത്. അത്ലറ്റിക് മീറ്റിന്റെ അവസാന ദിനം 200 മീറ്ററിൽ മഹാരാജാസ് കോളേജിന്റെ ഭാവിക വി.എസ് പുതിയ മീറ്റ് റെക്കാഡിട്ടു. 24.90 സെക്കൻഡിലായിരുന്നു ഫിനിഷിംഗ്.
പാലാ സെന്റ് തോമസ്
കോളേജിന് നേട്ടം
കൊച്ചി: കേരള കോളേജ് ഗെയിംസിലെ വോളിബാളിൽ പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജും വനിതാ വിഭാഗത്തിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജും കിരീടമുയർത്തി. പുരുഷ വിഭാഗം ഫൈനലിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിനെയാണ് പാലാ സെന്റ് തോമസ് മുട്ടുകുത്തിച്ചത്. ആദ്യ സെറ്റ് കൈവിട്ടെങ്കിലും സെന്റ് പീറ്റേഴ്സ് ശക്തമായി തിരിച്ചുവരികയായിരുന്നു. (22–25, 25–17, 25–21, 25–20). ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനാണ് മൂന്നാം സ്ഥാനം. വനിതാ വിഭാഗം ഫൈനലിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് പാലാ അൽഫോൻസാ കോളേജിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് സെറ്റ് സ്വന്തമാക്കിയ സെന്റ് സ്റ്റീഫൻസ് മൂന്നാം സൈറ്റ് കൈവിട്ടു. എന്നാൽ ജയമാവർത്തിക്കാൻ അൽഫോൻസയ്ക്കായില്ല. (25–19,25–16,16–25, 25–21). ചങ്ങനാശേരി അസംപ്ഷൻ കോളേജാണ് മൂന്നാമത്.
എം.ഇ.എസ് മമ്പാട്
ഫുട്ബാൾ ചാമ്പ്യന്മാർ
കൊച്ചി: ഫറൂക്ക് കോളേജിനെ പെനാൾട്ടിയിൽ വീഴ്ത്തി എം.ഇ.എസ് മമ്പാട് കേരള കോളേജ് ഗെയിംസ് ഫുട്ബാൾ കിരീടം ഉയർത്തി. പനമ്പള്ളിനഗർ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ മമ്പാട് നാല് കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു. ഫാറൂക്ക് മൂന്ന് കിക്ക് നഷ്ടപ്പെടുത്തി. എം. അർജുൻ, അമർദാസ്, എം.ഡി. അബ്ദുൾ റമീഫ്, ടി.കെ. ജസ്റ്റിൻ എന്നിവർ മമ്പാടിനായി വിജയ ഗോളുകൾ നേടി. എം.ഡി. ഫാരിസ്, അബ്ദുൾ സമീദ് എന്നിവരാണ് ഫാറൂക്കിന്റെ ഗോൾ സ്കോറർമാർ. ഇരുടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അധികസമയത്ത് പോലും ആർക്കും സ്കോർ ബോർഡ് തുറക്കാനായില്ല. തുടർന്നാണ് മത്സരം പെനാൽട്ടിയിലേക്ക് വഴിതുറന്നത്. ആദ്യസെമിയിൽ കണ്ണൂർ എസ്.എൻ കോളേജിനെ 3-2ന് തോൽപ്പിച്ചാണ് എം.ഇ.എസ് കിരീടപ്പോരിലേക്ക് എത്തിയത്. സന്തോഷ് ട്രോഫിയിയിലെ ഗോൾഡൻ ബൂട്ട് താരം ജെസിൻ ടി.കെ. മമ്പാട് കോളേജിനായി കിക്ക് ലക്ഷ്യത്തിലെത്തിച്ചു. സെമിയിൽ ജെസിൻ രണ്ട് ഗോളുകൾ നേടിയിരുന്നു. രണ്ടാം സെമിയിൽ കോട്ടയം ബസേലിയസ് കോളേജിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തായിരുന്നു ഫാറൂഖ് കോളേജ് എത്തിയത്.
അസംപ്ഷനും കേരള വർമ്മ
കോളേജിനും വിജയമധുരം
കൊച്ചി: സംസ്ഥാന കോളേജ് ഗെയിംസ് ബാസ്ക്കറ്റ്ബാൾ മത്സരങ്ങളിൽ ചങ്ങനാശേരി അസംപ്ഷനും തൃശൂർ കേരള വർമ്മ കോളേജിനും കിരീടം. വനിതാ വിഭാഗത്തിന്റെ ഫെനലിൽ അസംപ്ഷൻ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിനെ തോൽപിച്ചു. സ്കോർ 50-30. ചങ്ങനാശേരി എസ്.ബി കോളേജിനെ 69-45 എന്ന സ്കോറിനാണ് കേരളവർമ്മ കോളേജ് പരാജയപ്പെടുത്തിയത്. ഇരുവിഭാഗത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് മൂന്നാം സ്ഥാനം നേടി. ആലുവ ജീവാസ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അൻവർ സാദത്ത് എം.എൽ.എ മെഡലുകൾ വിതരണം ചെയ്തു.
സ്വർണ റെക്കാഡിൽ
മുത്തമിട്ട് ഭാവിക
കൊച്ചി: തരിപ്പണമായ ട്രാക്കിൽ തകർപ്പൻ നേട്ടം സ്വന്തമാക്കി ഭാവിക വി.എസ്. കോളേജ് ഗെയിംസ് അത്ലിക്സിന്റെ അവസാന ദിനം 200 മീറ്ററിൽ റെക്കാഡിൽ മുത്തമിട്ടു. 24.9 സെക്കൻഡിലാണ് എറണാകുളം മഹാരാജാസ് കേളേജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി ഫിനിഷിംഗ് ലൈൻ തൊട്ടത്. 2018ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റിലെ ശ്രുതിരാജിന്റെ റെക്കാഡ് പഴങ്കഥയായി. മീറ്റിൽ അതിവേഗക്കാരിയാണ് ഭാവിക. കോളേജ് ഗെയിംസ് റിലേയിലും സ്വർണമുണ്ട്. സി.ബി.എസ്.ഇ ദേശീയ കായികമേളയിൽ സ്വർണം നേടിയ ഭാവിക മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ തന്നെയാണ് പരിശീലിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശി വി.കെ ഷാജിയും സി.ബി. വിദ്യയുമാണ് മാതാപിതാക്കൾ.
റെക്കാഡ് നേട്ടം പ്രതീക്ഷിച്ചിരുന്നില്ല. കാര്യമായ പ്രാക്ടീസില്ലാതെയാണ് മീറ്റിൽ പങ്കെടുത്തത്.
വി.എസ്. ഭാവിക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |