കീവ്: യുക്രെയിൻ ആക്രമണത്തിൽ റഷ്യൻ ഉന്നത സൈനികോദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഡോൺബാസ് മേഖലയിൽ റഷ്യൻ ആക്രമണങ്ങൾ തുടരുന്നതിനിടെയാണിത്. മേജർ ജനറൽ റോമൻ കുട്ടുസോവ് ആണ് കൊല്ലപ്പെട്ടത്. ഉന്നത സൈനികോദ്യോഗസ്ഥൻ കൊല്ലപ്പെട്ട വിവരം റഷ്യൻ ഔദ്യോഗിക മാദ്ധ്യമം സ്ഥിരീകരിച്ചു. മേജർ കൊല്ലപ്പെട്ട വിവരം യുക്രെയിൻ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, റഷ്യൻ പ്രതിരോധ മന്ത്രാലയം ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ലെഫ്. ജനറൽ റോമൻ ബെർഡ്നികോവ് കൊല്ലപ്പെട്ടതായും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുക്രെയിൻ മേഖലകളിലേക്ക് കൂടുതൽ കടന്നുകയറാൻ റഷ്യൻ കമാൻഡർമാർ നിർബന്ധിതരാകുകയാണെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നാല് സൈനിക ജനറൽമാർ കൊല്ലപ്പെട്ടതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, 12 റഷ്യൻ ജനറൽമാരെ കൊലപ്പെടുത്തിയെന്നാണ് യുക്രെയിൻ സൈന്യം അവകാശപ്പെടുന്നത്. യുക്രെയിൻ സൈന്യം സെവെറോഡോനെറ്റ്സ്കിന്റെ പകുതിയോളം പ്രദേശത്തിന്റെ നിയന്ത്രണം വീണ്ടെടുത്തതായി കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി അല്പം വഷളായതായി ലുഹാൻസ്ക് ഗവർണർ പറഞ്ഞു. അതിനിടെ, യു.എസുമായി ചേർന്ന് 80 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലെത്താൻ ശേഷിയുള്ള എം 270 റോക്കറ്റ് സംവിധാനങ്ങൾ യുക്രെയിന് നൽകുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി. അതേസമയം, യുക്രെയിന് പുതിയ ദീർഘദൂര മിസൈലുകൾ ലഭിച്ചാൽ 'ഇതുവരെ ആക്രമിച്ചിട്ടില്ലാത്തയിടങ്ങളും ആക്രമിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |