തിരുവനന്തപുരം: 600 തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ 570 എണ്ണം നടപ്പാക്കിയെന്ന പൊള്ളയായ അവകാശവാദത്തിലൂടെ മുഖ്യമന്ത്രി കേരളത്തെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേസരി ട്രസ്റ്റ് സംഘടിപ്പിച്ച മീറ്ര് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ വാദങ്ങളിൽ പ്രതിപക്ഷം വിശദമായ പരിശോധന നടത്തി. പ്രോഗ്രസ് റിപ്പോർട്ടിലെ അവകാശവാദങ്ങൾ കള്ളമാണ്. വാഗ്ദാനങ്ങളിൽ 100 എണ്ണം പോലും നടപ്പാക്കിയിട്ടില്ല. എന്നിട്ടും തെറ്റിദ്ധരിപ്പിക്കാൻ വല്ലാത്ത ധൈര്യമാണ് സർക്കാർ കാട്ടുന്നത്.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് പ്രതിപക്ഷം തയ്യാറാണ്.
സംരക്ഷിത വനമേഖലയ്‌ക്ക് സമീപം ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയാൽ കേരളത്തിൽ രണ്ടരലക്ഷം ഏക്കറിൽ ഒന്നും ചെയ്യാനാകില്ല. ഇത് കൂടുതലും ബാധിക്കുക ചെറുകിട കർഷകരെയാവും. ജനവാസ മേഖലയെ ഇതിൽ നിന്ന് ഒഴിവാക്കണം. ഇക്കാര്യത്തിൽ സർക്കാർ സർവകക്ഷിയോഗം വിളിക്കണം. എം.പിമാരുടെ യോഗം വിളിച്ച് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം.
മന്ത്രിമാർ ഭരിക്കേണ്ട സമയത്ത് ഭരിക്കണം
നിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കൾ നൽകിയതിന്റെ ഫലമാണ് സ്‌കൂളുകളിലുണ്ടായ ഭക്ഷ്യവിഷബാധ. ഇത് പരിശോധിക്കേണ്ട സമയത്താണ് മന്ത്രിമാരെല്ലാം തൃക്കാക്കരയിൽ തങ്ങളെ പേടിപ്പിക്കാനെത്തിയത്. മന്ത്രിമാർ ഭരിക്കേണ്ട സമയത്ത് ഭരിക്കണം. ഉപതിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി എന്തെങ്കിലും പ്രതികരിച്ചോ. തങ്ങളൊക്കെ വന്നിരുന്നുതരുന്നതുകൊണ്ടാണ് മാദ്ധ്യമങ്ങൾക്ക് പ്രതികരണം കിട്ടുന്നത്.
തൃക്കാക്കരയിൽ കെ റെയിലിന്റെ കാര്യത്തിൽ സി.പി.എമ്മിന് തെറ്റുപറ്റി. ഒറ്റക്കെട്ടായ പ്രവർത്തനമാണ് യു.ഡി.എഫിന് വിജയം സമ്മാനിച്ചത്. കോൺഗ്രസിന് മൃദു ഹിന്ദുത്വവുമില്ല. വോട്ടിനായി ഒരു വർഗ്ഗീയവാദിയുടെയും തിണ്ണ നിരങ്ങിയിട്ടില്ല. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ക്ഷേത്രത്തിലും പള്ളിയിലും പോകുന്നവരെ വർഗ്ഗീയ വാദികളാക്കുകയാണ്. മതങ്ങളെ ചേർത്തു പിടിച്ചാണ് മുന്നോട്ടു പോകേണ്ടതെന്നും സതീശൻ പറഞ്ഞു. സുരേഷ് വെള്ളിമംഗലം സ്വാഗതവും അനുപമ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |