ഹൈദരാബാദ്: സ്ത്രീധന പീഡനകേസിൽ പരാതിക്കാരിക്കൊപ്പം ചേർന്ന് അധികാര ദുർവിനിയോഗം നടത്തിയ ഐ.പി.എസുകാരനുൾപ്പെടെ നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് നാലാഴ്ചത്തെ തടവും രണ്ടായിരം രൂപ പിഴയും വിധിച്ച് തെലങ്കാന ഹൈക്കോടതി. ഇവർക്കെതിരെ വകുപ്പുതല നടപടിയെടുക്കാൻ പൊലീസ് കമ്മിഷണറോട് കോടതി നിർദ്ദേശിച്ചു.
ഐ.പി.എസുകാരനായ അഡിഷണൽ കമ്മിഷണർ (ക്രൈം) എ.ആർ. ശ്രീനിവാസ് (ഹൈദരാബാദ്), ബൻജാര ഹിൽസ് എ.സി എം. സുദർശൻ, ജൂബിലി ഹിൽസ് സി.ഐ എസ്. രാജശേഖരറെഡ്ഡി, എസ്.ഐ നരേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. അപ്പീൽ പോകുന്നതിനായി ശിക്ഷ ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.
സ്ത്രീധന പീഡനക്കേസിൽ പരാതിക്കാരിയുടെ ഭർത്താവിനും ഭർത്തൃമാതാവിനുമെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഇവർ വസ്തുതകൾ മറച്ചുവച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
2011ലാണ് ജക്ക വിനോദ് കുമാറിന്റെയും (49) സുമന പരുച്ചൂരിയുടെയും രണ്ടാം വിവാഹം നടന്നത്. അഭിപ്രായവ്യത്യാസത്തെ തുടർന്ന് 2014ൽ വേർപിരിഞ്ഞു. തുടർന്ന് വിനോദിന്റെ ജൂബിലി ഹിൽസിലെ വീട് സുമന കൈവശപ്പെടുത്തുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് കേസ് നിലനിൽക്കെ, 2019ൽ വിനോദിനെയും മാതാവിനെയും സഹോദരിയെയും പ്രതികളാക്കി സുമന സ്ത്രീധനപീഡന പരാതി നൽകുകയായിരുന്നു. അതേസമയം, വിനോദും മാതാവും ആദ്യഭാര്യയിലുള്ള മകളെ ബാഡ്മിന്റൺ പരിശീലിപ്പിക്കുന്നതിനായ് തായ്ലൻഡിലെ ബാങ്കോക്കിലായിരുന്നു. ഇക്കാര്യം മറച്ചു വച്ച് ഇവർ ഒളിവിലാണെന്ന് കാണിച്ച് പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കി.
എന്നാൽ, പൊലീസുമായി വിനോദ് ബന്ധപ്പെട്ടിരുന്നുവെന്നും വാട്സാപ്പ് മെസേജുകൾ അയച്ചിരുന്നുവെന്നും വിനോദിന്റെ അഭിഭാഷകൻ കോടതിയെ ബോദ്ധ്യപ്പെടുത്തി. ലൈസൻസുള്ള പിസ്റ്റൾ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ നൽകിയിട്ടും വിനോദിനെതിരെ പൊലീസ് കേസെടുത്തതും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതോടെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് അധികാര ദുർവിനിയോഗമുണ്ടായതായി ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് രാധാ റാണി പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |