ന്യൂഡൽഹി : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ച് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡൽഹിയിൽ നടക്കാനിരിക്കേ ഇന്ത്യയ്ക്ക് തിരിച്ചടിയായി താത്കാലിക നായകൻ കെ.എൽ രാഹുലിന് പരിക്ക്. രാഹുലിന് പരമ്പര മുഴുവൻ നഷ്ടമാകുമെന്ന് ഉറപ്പായതിനാൽ പരമ്പരയിൽ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. പരിക്കേറ്റ സ്പിന്നർ കുൽദീപ് യാദവും ഇന്ന് കളിക്കില്ല. ഇരുവർക്കും പകരക്കാരെ ബി.സി.സി.ഐ നിശ്ചയിച്ചിട്ടില്ല.
ഫുൾടൈം ക്യാപ്ടൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് രാഹുലിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള നായകനായി നിയോഗിച്ചത്. എന്നാൽ പരിശീലനത്തിനിടെ രാഹുലിന് പരുക്കേറ്റതിനെത്തുടർന്ന് പന്തിനു നറുക്കു വീഴുകയായിരുന്നു. രോഹിത്തിനു പുറമേ സീനിയർ താരങ്ങളായ വിരാട് കൊഹ‌്ലി, ജസ്പ്രീത് ബുംറ എന്നിവർക്കും പരമ്പരയിൽ വിശ്രമം അനുവദിച്ചിരിക്കുകയാണ്.
സീനിയർ താരങ്ങളായ ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ തിരിച്ചുവരാണ് പരമ്പരയിലെ ഇന്ത്യയുടെ കരുത്ത്. പുതുമുഖങ്ങളായ ഉമ്രാൻ മാലിക്ക്,അർഷ്ദീപ് സിംഗ് എന്നിവർ അരങ്ങേറ്റത്തിന് അവസരം കാക്കുന്നുണ്ട്. ടെംപ ബൗമയാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്.
ഇന്ത്യൻ ടീം ഇവരിൽ നിന്ന് : ഋഷഭ് പന്ത്( ക്യാപ്ടൻ),ഹാർദിക് പാണ്ഡ്യ, ഋതുരാജ് ഗെയ്ക്ക്‌വാദ്, ഇഷാൻ കിഷൻ,ദീപക് ഹൂഡ,ശ്രേയസ് അയ്യർ,ദിനേഷ് കാർത്തിക്,വെങ്കിടേഷ് അയ്യർ,യുസ്‌വേന്ദ്ര ചഹൽ,അക്ഷർ പട്ടേൽ,രവി ബിഷ്ണോയ്,ഭുവനേശ്വർ കുമാർ,ഹർഷൽ പട്ടേൽ,ആവേശ് ഖാൻ,അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്ക്.
7 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |