ന്യൂഡൽഹി: ജൂലായ് 18ന് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി ചർച്ച ചൂടുപിടിച്ചു. 2024ലെ തിരഞ്ഞെടുപ്പ് പരിഗണിക്കുമ്പോൾ 'സ്വന്തം' രാഷ്‌ട്രപതി വേണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നു. എന്നാൽ 2017ൽ രാംനാഥ് കോവിന്ദിനെ ജയിപ്പിച്ച സാഹചര്യം ഇല്ലാത്തത് വെല്ലുവിളിയാണ്.എൻ.ഡി.എക്ക് പാർലമെന്റിൽ ഭൂരിപക്ഷമുള്ളതിനാൽ വോട്ട് മൂല്യം കൂടുതലുണ്ടെങ്കിലും സംസ്ഥാനങ്ങളിലെ സ്ഥിതി മെച്ചമല്ല.
കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം ഒറ്റക്കെട്ടായാൽ പൊടിപാറും. പ്രതിപക്ഷത്ത് വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി നിലപാട് നിർണായകമാകും.
ബി. ജെ.പിയുടെ വെല്ലുവിളികൾ
2017ൽ 21 സംസ്ഥാനങ്ങളിൽ ഭരണം. ഇന്ന് 17ൽ മാത്രം.
യു.പിയിൽ (വോട്ട് മൂല്യം15.26%) 50 സീറ്റ് കുറഞ്ഞത് 10,000 പോയിന്റ് നഷ്‌ടപ്പെടുത്തും. മഹാരാഷ്‌ട്രയിലും രാജസ്ഥാനിലും ഭരണം പോയതും വോട്ട് മൂല്യം കുറച്ചു. തമിഴ്നാട്ടിൽ സഖ്യകക്ഷി എ. ഡി.എം.കെ ഭരണത്തിൽ ഇല്ല.
ടി.ഡി.പി, ശിവസേന, അകാലിദൾ ഒപ്പമില്ല.
2017ൽ നിതീഷ് കുമാറിന്റെ ജെ.ഡി.യു പ്രതിപക്ഷത്തായിരുന്നെങ്കിലും രാംനാഥ് കോവിന്ദിനാണ് വോട്ടു ചെയ്തത്. ഇക്കുറി നിതീഷ് പ്രതിപക്ഷ സ്ഥാനാർത്ഥിയാകാം.
പാർലമെന്റ് അംഗങ്ങൾ:
എൻ.ഡി.എ: 326 ലോക്‌സഭാ എം.പിമാരും 116 രാജ്യസഭാ എംപിമാരും (വോട്ട് മൂല്യം: 3,12,937 -51%).
ലോക്‌ജന ശക്തിയുടെ 5 എം.പിമാരും പിന്തണയ്‌ക്കാം.
കോൺഗ്രസ്, എൻ.സി.പി, ആർ.ജെ.ഡി, മുസ്ളിംലീഗ്, ഡി.എം.കെ സഖ്യം: 136 എം.പിമാർ (വോട്ട് മൂല്യം: 96,288-17.6%)
മറ്റ് ബി.ജെ.പി വിരുദ്ധ കക്ഷികൾ: തൃണമൂൽ, സമാജ്‌വാദി, ഐ.ഐ.എം.ഐ.എം, ടി.ഡി.പി: 128 എം.പിമാർ (വോട്ട്മൂല്യം: 90,624-16.5%)
ബി.ജെ.പിയെ പിന്തുണയ്‌ക്കാവുന്ന പ്രതിപക്ഷ കക്ഷികൾ:
വൈ.എസ്.ആർ കോൺഗ്രസ് (4%), ബി.ജെ.ഡി (2.9%), ടി.ആർ.എസ് (2.2%), 3 സ്വതന്ത്രർ: ആകെ 67 എം.പിമാർ (വോട്ട് മൂല്യം: 47436-8.7%)
(ടി.ആർ.എസ് മറുപക്ഷത്തേക്ക് പോകാം)
എം.എൽ.എമാരുടെ വോട്ട് മൂല്യം
ബി.ജെ.പി : 2,20,937(40.43%)
ബി.ജെ.പി വിരുദ്ധ ചേരി (സ്വതന്ത്രൻമാർ അടക്കം): 1,42,795 (49.61%)
ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസിനും ഒഡീഷയിൽ ബി.ജെ.ഡിക്കും : 53,432 (9.96%)
പാർലമെന്റിലെയും അസംബ്ളിയിലെയും വോട്ട് മൂല്യം
ബി.ജെ.പി+സഖ്യം:5,33, 873(48.9%)
കോൺഗ്രസ്+സഖ്യം: 2,38,868(21.9%)
ബി.ജെ.പി വിരുദ്ധ പ്രതിപക്ഷം: 2,15,419(19.7%)
ആടി നിൽക്കുന്ന പ്രതിപക്ഷം: 1,03,868(9.5%)
പ്രതിപക്ഷം ഒന്നിച്ചാൽ 51.1% പോയിന്റുമായി സ്ഥാനാർത്ഥിയെ ജയിപ്പിക്കാം
11,990 പോയിന്റ് (1.1%) പ്രതിപക്ഷത്തു നിന്ന് സംഘടിപ്പിച്ചാൽ എൻ.ഡി.എ സ്ഥാനാർത്ഥി ജയിക്കും.
വൈ.എസ്.ആർ കോൺഗ്രസിന്റെയും(2.9%) ബി.ജെ.ഡിയുടെയും(4%) നിലപാട് നിർണായകം
രാഷ്ട്രപതി സാദ്ധ്യത
എൻ.ഡി.എ: ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപ്രതീക്ഷിത സ്ഥാനാർത്ഥിക്കും സാദ്ധ്യത
പ്രതിപക്ഷം: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പൊതു സ്ഥാനാർത്ഥിയാക്കാൻ നീക്കം.
രാഷ്‌ട്രപതിഭവന്റെ പ്രാധാന്യം:
ഒന്നാം മോദി സർക്കാർ രാഷ്‌ട്രപതി പ്രണബ് മുഖർജിയുമായി മുഷിഞ്ഞിരുന്നു. പിന്നീട് വന്ന രാംനാഥ് കോവിന്ദ് കൂടെ നിന്നു. 370-ാം വകുപ്പ് റദ്ദാക്കൽ അടക്കം വിവാദ നടപടികളിൽ തുണയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |