മലപ്പുറം: നിറുത്തിയിട്ട വാഹനം മോഷണം പോയ സംഭവത്തിൽ ആനുകൂല്യം നിഷേധിച്ച ഇൻഷ്വറൻസ് കമ്പനിയോട് വാഹന ഉടമയ്ക്ക് 8,20,000 രൂപ നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു. കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷനാണ് വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. 2017 ജനുവരി 16നാണ് പരാതിക്കാരന്റെ 2015ൽ വാങ്ങിയ ലോറി വീട്ടുപരിസരത്തെ റോഡരികിൽ നിന്ന് മോഷണം പോയത്. പാണ്ടിക്കാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും വാഹനമോ മോഷ്ടാവിനേയോ കണ്ടെത്താനായില്ല. തുടർന്ന് വാഹന ഉടമ ആനുകൂല്യം ലഭിക്കാൻ ഇൻഷ്വറൻസ് കമ്പനിയെ സമീപിച്ചു. മോഷണ സമയത്ത് വാഹനത്തിന്റെ താക്കോൽ വാഹനത്തിൽ തന്നെ സൂക്ഷിച്ചുവെന്നും അത് വാഹന ഉടമയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നും വാദിച്ച് ഇൻഷ്വറൻസ് കമ്പനി ആനുകൂല്യം നിഷേധിക്കുകയായിരുന്നു. തുടർന്നാണ് വാഹന ഉടമ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. വസ്തുതകൾ പരിശോധിച്ച കമ്മിഷൻ ഇൻഷ്വറൻസ് തുകയായ 7,00,000 രൂപയും നഷ്ടപരിഹാരമായി 1,00,000 രൂപയും കോടതി ചെലവായി 20,000 രൂപയും ഉൾപ്പെടെ 8,20,000 രൂപ വാഹന ഉടമയ്ക്ക് നൽകണമെന്ന് വിധിച്ചു.. വിധി ഒരു മാസത്തിനകം നടപ്പാക്കിയില്ലെങ്കിൽ വിധി സംഖ്യയിന്മേൽ പലിശയും നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |