ബെംഗളൂരു: രഞ്ജി ട്രോഫി ക്വാർട്ടറിൽ ഉത്തരാഖണ്ഡിനെതിരെ മുംബയ്ക്ക് 725 റൺസിന്റെ ലോക റെക്കാഡ് വിജയം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണ് മുംബയ് കുറിച്ചത്. 795 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഉത്തരാഖണ്ഡ് മൂന്നാം ദിനം 69 റൺസിന് ഓൾഔട്ടായതോടെയാണ് മുംബയ് റെക്കാഡ് ജയം കുറിച്ചത്. സെമിയിൽ ഉത്തർപ്രദേശാണ് മുംബയുടെ എതിരാളികൾ.
ആദ്യ ഇന്നിംഗ്സിൽ മുംബയ് 647/8 എന്ന വമ്പൻ സ്കോറിൽ ഡിക്ലയർ ചെയ്തു. അരങ്ങേറ്റക്കാരന സുവേദ് പർക്കാറിന്റെ (252) ഡബിൾ സെഞ്ച്വറിയും സർഫറാസ് ഖാന്റെ (153) സെഞ്ച്വറിയുമായിരുന്നു മുംബയുടെ ഒന്നാം ഇന്നിംഗ്സിലെ ഹൈലൈറ്റ്. തുടർന്ന് ഒന്നാം ഇന്നിംഗസിനിറങ്ങിയ ഉത്തരാഖണ്ഡ് അഞ്ച് വിക്കറ്റെടുത്ത ഷംസ് മുലാനിയുടെ നേതൃത്വത്തിലുള്ള മുംബയ് ബൗളിംഗ് നിരയ്ക്ക് മുന്നിൽ 114 റൺസിന് ഓൾഔട്ടായി. ഉത്തരാഖണ്ഡിനെ ഫോളോൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സിൽ യശ്വസി ജയ്‌സ്വാളിന്റെ (103) സെഞ്ച്വറിയുടെ പിൻബലത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 261 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ഉത്തരാഖണ്ഡ് മുംബയ് ബൗളിംഗിന് മുന്നിൽ ചീട്ടുകൊട്ടാരെ പോലെ തകർന്ന് മത്സരം ഒരുദിവസം കൂടി ശേഷിക്കെ 69 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ധവാൽ കുൽക്കർണി, ഷംസു മുലാനി, തനുഷ് കൊട്ടിയൻ എന്നിവർ മുംബയ്ക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
92 വർഷം പഴക്കമുള്ള റെക്കാഡ്
92 വർഷക്കാലം ഓസ്‌ട്രേലിയൻ ടീമായ ന്യൂ സൗത്ത് വെയ്ൽസിന്റെ പേരിലുണ്ടായിരുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റൺസടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ ജയമെന്ന റെക്കാഡാണ് മുംബയ് ഇന്നലെ ഉത്തരാഖണ്ഡിനെതിരായ ജയത്തോടെ പഴങ്കഥയാക്കിയത്.
1930-ൽ ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിൽ ന്യൂ സൗത്ത്‌വെയ്ൽസ് ക്വീൻസ്‌ലൻഡിനെ 685 റൺസിന് തോൽപ്പിച്ചതായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതുവരെയുണ്ടായിരുന്ന റൺസടിസ്ഥാനത്തിലെ ഏറ്റവും വലിയ വിജയം.
രഞ്ജി ട്രോഫിയിൽ 1953-54 സീസണിൽ ബംഗാൾ ഒഡിഷയ്‌ക്കെതിരേ നേടിയ 540 റൺസിന്റെ വിജയമായിരുന്നു റൺസടിസ്ഥാനത്തിൽ ഇതുവരയുണ്ടായിരുന്ന ഏറ്റവും വലിയ റെക്കാഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |