കോഴിക്കോട്: നഗരത്തിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് സിനിമാസ്റ്റൈലിൽ കവർച്ച നടത്തിയ യുവാവ് അറസ്റ്റിൽ. വ്യാഴാഴ്ച പുലർച്ചെ 1.40 ന് മുളകുപൊടി വിതറിയ ശേഷം പെട്രോൾപമ്പ് ജീവനക്കാരനായ വെളളിപറമ്പ് സ്വദേശി മുഹമ്മദ് റാഫിയെ കെട്ടിയിട്ട് മർദ്ദിച്ച് അരലക്ഷം രൂപ കവർന്ന കേസിലെ പ്രതി മലപ്പുറം എടപ്പാൾ കാലടി സ്വദേശി മുള്ളമടക്കൽ സാദിഖ് (22) നെയാണ് മെഡിക്കൽ കോളേജ് അസി.കമ്മിഷണർ കെ.സുദർശനും കോഴിക്കോട് സിറ്റി സ്‌പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും ചേർന്ന് പിടികൂടിയത്.
മാവൂർ റോഡിൽ കോട്ടൂളിയിലെ നോബിൾ പെട്രോൾപമ്പിലെ മുൻ ജീവനക്കാരനായിരുന്ന സാദിഖ് മൂന്നാഴ്ചകൾക്ക് മുമ്പാണ് ഇവിടുത്തെ ജോലി ഒഴിവാക്കി പോയത്. ആഡംബര ബൈക്കിന്റെ ലോൺ അടയ്ക്കുന്നതിലേക്കുള്ള പണം കണ്ടെത്തുന്നതിനാണ് പ്രതി ഇത്തരം കവർച്ചയിലേക്ക് എത്തിയതെന്ന് ചോദ്യംചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. മോഷ്ടാവ് മർദ്ദിക്കുന്നതുൾപ്പെടെ സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണുന്നുണ്ടെങ്കിലും മുഖംമൂടിയണിഞ്ഞതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വിരലടയാളം പതിയാതിരിക്കാൻ മോഷ്ടാവ് റേസിങ് ഗ്ലൗസും ധരിച്ചിരുന്നു.
പെട്രോൾപമ്പിന്റെ മതിലിലൂടെ മേൽക്കൂരയിൽ കയറി അവിടെനിന്ന് ജനലിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. പബ്ജി ഗെയിമിന് അടിമയായ പ്രതി 'ധൂം' സിനിമയിലെ രംഗങ്ങൾ പ്രചോദനമായിക്കണ്ട് അതേ വേഷവിധാനത്തിലാണ് കവർച്ചയ്ക്കെത്തിയത്. ഇതേ ഷിഫ്റ്റിൽ തന്നെ ജോലി ചെയ്തതിനാൽ പ്രതിക്ക് കാര്യങ്ങളെല്ലാം തന്നെ വ്യക്തമായി അറിയാമായിരുന്നു.
പെട്രോൾ പമ്പിലെ മറ്റ് സി.സി.സി.ടി.വി. ക്യാമറകളുണ്ടെങ്കിലും അതിലൊന്നും പെടാതെയാണ് കവർച്ച നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |