ന്യൂഡൽഹി: രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണമെഡലുക സ്വന്തമാക്കിയിട്ടുള്ള ഇന്ത്യയുടെ മുൻ ദീർഘദൂര ഓട്ടക്കാരൻ ഹരിചന്ദ് അന്തരിച്ചു. 69 വയസായിരുന്നു. പഞ്ചാബിലെ ഹോഷിയാർപൂർ സ്വദേശിയായ ഹരിചന്ദിന്റെ അന്ത്യം ഇന്നലെ രാവിലെ ജലന്ധറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. 1978ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ 5000, 10000 മീറ്ററുകളിലായിരുന്നു ഹരിചന്ദ് സ്വർണം സ്വന്തമാക്കിയത്. 1975ലെ സോളിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10,000 മീറ്ററിലും സ്വർണവും 5000 മീറ്ററിൽ വെള്ളിയും ഹരിചന്ദ് സ്വന്തമാക്കി.
രണ്ട് ഒളിമ്പിക്സുകളിലും അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു. 1976ലെ മോണ്ട്റിയൽ ഒളിമ്പിക്സിൽ 10000 മീറ്ററിൽ നഗ്നപാദനായി ഓടി അദ്ദേഹം സ്ഥാപിച്ച റെക്കാഡ് 32 വർഷം തകരാതെ നിന്നു. 10000 മീറ്ററിലെ രണ്ടാം ഹീറ്റ്‌സിൽ 28 മിനിട്ട് 48.72 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അദ്ദേഹം അന്ന് ദേശീയ് റെക്കാഡ് സ്ഥാപിച്ചത്. 1980ലെ മോസ്കോ ഒളിമ്പിക്സിലും അദ്ദേഹം പങ്കെടുത്തു. 1975ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചതൊഴിച്ചാൽ അർഹിച്ച അംഗീകാരങ്ങൾ പലതും അദ്ദേഹത്തിന് ലഭിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |