തിരുവനന്തപുരം: ലോക കേരള സഭയുടെ ഭാഗമായുള്ള മൂന്നാമത് ലോക കേരള മാദ്ധ്യമ സഭ ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാസ്‌കറ്റ് ഹോട്ടലിന്റെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിക്കും. മാദ്ധ്യമ പ്രവർത്തകൻ ശശികുമാർ മുഖ്യാതിഥിയാകും.
നോർക്കയുടെയും പബ്ലിക് റിലേഷൻ വകുപ്പിന്റെയും സഹകരണത്തോടെ കേരള മീഡിയ അക്കാഡമിയാണ് സഭ സംഘടിപ്പിക്കുന്നത്. കേരളത്തിനു പുറത്തും വിദേശത്തും ജോലി ചെയ്യുന്ന മലയാളികളായ മാദ്ധ്യമപ്രവർത്തകർ പങ്കെടുക്കും.
കേരള മീഡിയ അക്കാഡമിയുടെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന ഇന്ത്യൻ മീഡിയ പേഴ്സൺ അവാർഡ് മാദ്ധ്യമ പ്രവർത്തക ബർഖാ ദത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകും.
ലോക കേരള സഭയുടെ നയസമീപന രേഖ ശശികുമാറിനു നൽകി മുഖ്യമന്ത്രി പുറത്തിറക്കും. ശശികുമാറിന്റെ മാദ്ധ്യമ ജീവിതം അടയാളപ്പെടുത്തി ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ഡോക്യുഫിലിം പ്രകാശനം ചെയ്യും. ജോൺ ബ്രിട്ടാസ് എം.പി, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ഹരികിഷോർ, തോമസ് ജേക്കബ്, വെങ്കിടേഷ് രാമകൃഷ്ണൻ, രമാനാഗരാജൻ, മീഡിയ അക്കാഡമി സെക്രട്ടറി എൻ.പി. സന്തോഷ്, കെ.പി. റെജി, സുരേഷ് വെള്ളിമംഗലം തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ നവകേരള നിർമ്മിതിയിൽ പ്രവാസി മാദ്ധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ആശയസംവാദം നടക്കും. വൈകിട്ട് 3.30ന് മന്ത്രി പി. രാജീവ് സമാപന പ്രസംഗം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |