മുംബയ് : ഈ മാസം അവസാനം അയർലാൻഡിനെതിരെ നടക്കുന്ന രണ്ട് ട്വന്റി-20 കളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഹാർദിക് പാണ്ഡ്യ നയിക്കും. മുൻ നിര താരങ്ങൾ ഈ സമയം ഇംഗ്ളണ്ടിനെതിരായ ടെസ്റ്റിനുള്ള തയ്യാറെടുപ്പിലായിരിക്കുമെന്നതുകൊണ്ടാണ് ഹാർദിക്കിനെ നായകനാക്കിയത്. ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്ടൻ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. സൂര്യകുമാർ യാദവും ടീമിൽ തിരികെയെത്തി. രാഹുൽ ത്രിപാതിയാണ് 17 അംഗ ടീമിലെ പുതുമുഖം.
ഐ.പി.എല്ലിൽ മികച്ച പ്രകടനംകാഴ്ചവച്ചിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ നിന്ന് സഞ്ജുവിനെയും രാഹുൽ ത്രിപാതിയെയും ഒഴിവാക്കിയത് വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനായി ത്രിപാതി 473 റൺസ് അടിച്ചുകൂട്ടിയിരുന്നു.രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിച്ച സഞ്ജു സീസണിലാകെ 458 റൺസാണ് നേടിയിരുന്നത്.
സ്ഥിരം കോച്ച് രാഹുൽ ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ളണ്ടിലായിരിക്കുമെന്നതിനാൽ നാഷണൽ ക്രിക്കറ്റ് അക്കാഡമി തലവൻ വി.വി.എസ് ലക്ഷ്മണാവും അയർലാൻഡിനെതിരായ ട്വന്റി-20യിൽ ഇന്ത്യൻ കോച്ചാവുക. ബാറ്റിംഗ് കോച്ചായി സീതാംശു കോട്ടക്കും ബൗളിംഗ് കോച്ചായി സെയ്‌രാജ് ബെഹ്‌തുലെയും ഫീൽഡിംഗ് കോച്ചായി മുനിഷ് ബാലിയും ലക്ഷ്മണിന് ഒപ്പമുണ്ടാകും.
ജൂൺ 26,28 തീയതികളിലാണ് ഇന്ത്യയും അയർലാൻഡും തമ്മിലുള്ള ട്വന്റി-20 മത്സരങ്ങൾ
ഇന്ത്യൻ ടീം : ഹാർദിക് പാണ്ഡ്യ(ക്യാപ്ടൻ),ഇഷാൻ കിഷൻ,റുതുരാജ്,ദീപക് ഹൂഡ,സഞ്ജു, സൂര്യകുമാർ യാദവ്,രാഹുൽ ത്രിപാതി,വെങ്കിടേഷ് അയ്യർ,ദിനേഷ് കാർത്തിക്,അക്ഷർ പട്ടേൽ,രവി ബിഷ്ണോയ്,ചഹൽ,ഭുവനേശ്വർ,ഹർഷൽ പട്ടേൽ,ആവേശ് ഖാൻ,അർഷ്ദീപ് സിംഗ്,ഉമ്രാൻ മാലിക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |